യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല അപകടമുണ്ടായതെന്നും, മിഡില്‍ ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ബര്‍ത്ത് ലോക്കു ചെയ്തപ്പോള്‍, ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.

ബര്‍ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അപകടം ഉണ്ടായ ഉടന്‍ രാമഗുണ്ടത്ത് ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സ് അടക്കം എത്തിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. എല്ലാവിധ മെഡിക്കല്‍ സഹായവും റെയില്‍വേ നല്‍കിയിരുന്നു

മലപ്പുറം മാറഞ്ചേരി വടമുക്ക് അലിഖാന്‍ ആണ് ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വെച്ചു താഴത്തെ ബര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പതിക്കുകയായിരുന്നു. അപകടത്തില്‍ അലിഖാന്റെ കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു.

അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ റെയില്‍വേ അധികൃതര്‍ വിശദമായി പരിശോധിച്ചിരുന്നു. ബര്‍ത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തി. അതിനാല്‍ ബര്‍ത്ത് പൊട്ടി വീണാണ് യാത്രക്കാരന്‍ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.