![child traficking](https://thekarmanews.com/wp-content/uploads/2022/07/child-traficking.jpg)
കോഴിക്കോട്. രാജസ്ഥാനില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തി. 12 കുട്ടികളെയാണ് നിയമ വിരുദ്ധമായി കേരളത്തിലേക്ക് കടത്തിയത്. സംഭവത്തില്‍ പെരുമ്പാവൂരിലെ ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികനായ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായി. കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നതിന് ഇടനിലക്കാരായി നിന്നവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പിറകെ നടന്ന അന്വേഷണത്തിലാണ് വൈദികൻ അറസ്റ്റിലായിരിക്കുന്നത്.
രാജസ്ഥാനില്‍ നിന്നും മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച കേസിൽ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ആണ് അറസ്റ്റിലായ ജേക്കബ് വര്‍ഗീസ്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി വാങ്ങാതെയാണ്, കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായി കുട്ടികളെ കടത്തി കൊണ്ട് വരുന്നത്. കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നിയമ വിധേയമല്ലെന്നു നേരത്തെയും ആരോപണം ഉയർന്നിരുന്നതാണ്.
മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെയും പൊലീസ് കേസെടുത്ത്. മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തത്. രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി ഓഖ എക്‌സ്പ്രസിലാണ് കുട്ടികളെ കടത്തിക്കൊണ്ടു വരുന്നത്. സംശയം തോന്നിയ യാത്രക്കാര്‍, റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ആറ് മുതിര്‍ന്നവർ ഉണ്ടായിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽ നാല് പേര്‍ രക്ഷിതാക്കളാണെന്ന് കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കടത്തി കൊണ്ട് വന്നത്. ഇക്കാര്യം ഒപ്പമുണ്ടായിരുന്നവർ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ്12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.