കർഷകർക്ക് നല്കാൻ കാശില്ലാത്ത സർക്കാർ യുവജനകമ്മീഷൻ അധ്യക്ഷയുടെ ശമ്പളക്കുടിശ്ശിക തീർത്തു കൊടുത്തു, വെളിപ്പെടുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ്

തിരുവനന്തപുരം. കർഷകർക്ക് കൊടുക്കാൻ പണമില്ലാത്ത സംസ്ഥാന സർക്കാർ യുവജനകമ്മീഷൻ അധ്യക്ഷയുടെ ശമ്പളക്കുടിശ്ശിക തീർത്തു നല്കി. മുൻപ് യുവജന കമ്മീഷൻ അധ്യക്ഷയായിരുന്നപ്പോൾ ശമ്പളം ഇരട്ടിപ്പിച്ചതിന്റെ കുടിശ്ശികയാണ് ഇപ്പോൾ കൊടുത്ത് തീർത്തത്.

2017 ജനവരി -2018 മെയ് 25 വരെയുള്ള സമയത്തെ അധിക ശമ്പളമായ 50,000 വീതം ചേർന്ന് 8,80,645 രൂപയാണ് കഴിഞ്ഞ ദിവസം നൽകിയത്. ചിന്ത 2016ൽ ആണ് യുവജനകമ്മീഷൻ അധ്യക്ഷയായത്. അന്നു മുതൽ തന്നെ ശമ്പളം ഒരു ലക്ഷം രൂപയാക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. 2017 ജനുവരി ആറ് മുതൽ ശമ്പളം ഒരു ലക്ഷമാക്കി വർധിപ്പിച്ചു. അന്നുമുതലുള്ള കുടിശ്ശികയാണ് ഓണക്കാലത്ത് നൽകിയത്. നിലവിൽ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ചിന്ത 92 ലക്ഷത്തോളം കൈപ്പറ്റി. മറ്റ് ആനുകൂല്യങ്ങൾ ഇതിന് പുറമേയാണ്.

യുവജനകമ്മീഷൻ അധ്യക്ഷ എന്ന പദവി ഏറ്റെടുത്തപ്പോൾ 50,000 രൂപയായിരുന്നു ചിന്തയുടെ ശമ്പളം. പിന്നീട് സംസ്ഥാന സർക്കാരിന്റെ പ്രത്യേക താത്പര്യ പ്രകാരം അത് ഒരു ലക്ഷം രൂപയാക്കി വർധിപ്പിച്ചു. ഈ ശമ്പള വർധന മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ചിന്തയുടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ചാണ് ഇപ്പോൾ തുക കൈമാറിയത്.

കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ നെൽകർഷകർക്ക് നെല്ല് സംഭരിച്ച് വകയിൽ നൽകാനുള്ള തുകയുമായി ബന്ധപ്പെട്ട നടൻ ജയസൂര്യയുടെ വാക്കുകൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളും ജയസൂര്യയുടെ വാക്കുകൾ ഏറ്റെടുത്തു. ഇതിനിടയിലാണ് കർഷകർക്ക് നൽകാൻ പണമില്ലാത്ത സർക്കാരിന്റെ നിലപാട് ഇരട്ടാത്താപ്പാണെന്ന് വെളിപ്പെടുന്നത്. ചിന്തയുടെ കുടിശ്ശിക തീർക്കാർ സർക്കാരിന് പണമുണ്ടല്ലോ എന്ന ചോദ്യമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.