തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ്; ആന്റണി രാജുവിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്കാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

നടപടികള്‍ പാലിക്കാതെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് ആന്റണി രാജി കോടതിയില്‍ പറഞ്ഞു. ഹൈക്കോടതി എതിര്‍കക്ഷിയായ വിചാരണക്കോടതിയിലെ മുന്‍ ശിരസ്താദാറിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ശിലസ്തദാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നിരുന്നത്.

അടിവസ്ത്രത്തില്‍ ലഹരികടത്തിയ വിദേശ പൗരനെ രക്ഷിക്കുവാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ആന്റണി രാജു കൃത്രിമം കാട്ടിയെന്നാണ് കേസ്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് അടിവസ്ത്രത്തില്‍ മാറ്റം വരുത്തി പ്രതിയെ രക്ഷിക്കുകയായിരുന്നെന്നാണ് ആരോപണം.

എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പരാതി നല്‍കണമെന്നും പോലീസിന് കേസ് അടുക്കുവാന്‍ കഴിയില്ലെന്നുമാണ് ആന്റണി രാജുവിന്റെ വാദം.