കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറി, ഒരു വർഷമായി കേസുകളിൽ പോലും ലോകായുക്ത വിധി പറയുന്നില്ല.

തിരുവനന്തപുരം . പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. ഒരു വര്‍ഷമായിട്ടും പല കേസുകളിലും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമര്‍ശനമുണ്ടെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് വരുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹിയറിങ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വര്‍ഷമാകുമ്പോള്‍ വിധി പറയാന്‍ ലോകായുക്ത തയാറാവുന്നില്ല. ഹിയറിങ് പൂര്‍ത്തിയായാല്‍ ആറു മാസത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിര്‍ദേശമൊന്നും കേരളത്തിലെ ലോകായുക്തയ്ക്ക് ബാധകമല്ല – സുധാകരൻ കുറ്റപ്പെടുത്തി. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ ദീര്‍ഘകാലമായി ഗവര്‍ണറുടെ മുൻപിലുണ്ടെങ്കിലും, അദ്ദേഹവും അതിന്മേല്‍ അടയിരിക്കുകയാണ്. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കി – സുധാകരന്‍ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപ, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്ക് പുറമെ സ്വര്‍ണ, വാഹന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപ, അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപ തുടങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയിരുന്നത്. രോഗം, അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നൽകേണ്ടത്. ഇതു സംബന്ധിച്ച് മുന്‍ സിന്‍ഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിന്റെ ഹര്‍ജി പ്രസക്തമാണെന്ന് ലോകായുക്ത തന്നെ തുറന്നു സമ്മതിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമര്‍ശനമുണ്ട് – സുധാകരന്‍ കുറ്റപ്പെടുത്തി.

ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താല്‍ അത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് അതിവേഗം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും കൊണ്ടുവരുന്നത്. തുക അനുവദിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെങ്കിലും, ഇപ്പോള്‍ പിണറായി വിജയന്‍ മാത്രമാണ് അധികാരത്തിലുള്ളത് – സുധാകരന്‍ പറഞ്ഞു.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് അനുസരിച്ച് വിധിവന്നാൽ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്‌ലേറ്റ് അതോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനായിട്ടാണ്. മുഖ്യമന്ത്രിയുടെ അപ്‌ലേറ്റ് അതോറിറ്റി നിയമസഭ ആയതിനാല്‍ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാം എന്നാണ്‌ കാണുന്നത്. മന്ത്രി കെ.ടി. ജലീലിന് രാജിവയ്‌ക്കേണ്ടി വന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, പുതിയ ബില്‍ പ്രകാരം മന്ത്രിമാരുടെ കേസുകളില്‍ മുഖ്യമന്ത്രിയാണ് അപ്‌ലേറ്റ് അധികാരിയാവുക. രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ ലോകായുക്തയില്‍ കേസ് റജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥയും എടുത്തുകളയുകയായിരുന്നു.

സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇ.കെ. നയനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തയെ പിണറായി വിജയന്‍ തന്നെ മുൻപ് വാഴ്ത്തിപ്പാടിയിരുന്നതാണ്. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫിസും കേരളം കണ്ട വലിയ വെള്ളാനയാണ്.. തൊട്ടടുത്ത കര്‍ണാടകയിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണം – സുധാകരന്‍ പറഞ്ഞു.