സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട നീക്കം, കേരള സർവകലാശാല കുരുക്കിൽ

തിരുവനന്തപുരം : കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അം​ഗവും നിലവിലെ സെനറ്റ് അം​ഗവുമായ ഡോ. എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണ് നടക്കുന്നത്. യുജിസി ചട്ടങ്ങൾ പോലും വകവെയ്ക്കാതെയാണ് നടപടി.

ചട്ടം അനുസരിച്ച് അസിസ്റ്റൻ്റ് പ്രൊഫസറായി 12 വർഷത്തെ സർവീസ് പൂർത്തിയാക്കായാൽ‌ മാത്രമാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. എന്നാൽ ഡോ. എസ്. നസീബിന് സംസ്‌കൃത സർവകലാശാലയിൽ അസോ. പ്രൊഫസറായി ഒന്നര വർഷത്തെ പരിചയം മാത്രമാണുള്ളത്. 1997-18 കാലത്ത് താത്കാലിക നിയമനത്തിലൂടെ ലഭിച്ചതാണിത്.

ഈ പരിചയമാണ് 26 വർഷങ്ങൾക്കിപ്പുറം സ്ഥാനക്കയറ്റത്തിനായി പരി​ഗണിക്കുന്നത്.അസി. പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യ ശമ്പളത്തിലുള്ള താത്കാലിക നിയമനങ്ങളെ അസോ. പ്രൊഫസർ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ പാടുള്ളൂ. ഡോ. നസീബിന് ഈ ശമ്പളം ലഭിച്ചിട്ടില്ല. ഇതിന് പുറമേ യുജിസി ചട്ടപ്രകാരം അസോ. പ്രൊഫസറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപായി യൂണിവേഴ്‌സിറ്റിയുടെ ഐക്യൂഎസി (ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ) ഡയറക്ടർ അംഗീകരിക്കേണ്ടതുമുണ്ട്.