ജില്ലാ കലക്ടർമാരുടെ അധികാരം മറികടന്നു കാപ്പ ചുമത്താൻ പോലീസിന് അധികാരം നൽകി പിണറായി സർക്കാർ.

തിരുവനന്തപുരം. ജില്ലാ കലക്ടർമാരുടെ അധികാരം മറികടന്നു കാപ്പ ചുമത്താൻ പോലീസിന് അധികാരം നൽകി പിണറായി സർക്കാർ. ഓരോജില്ലകളിലും ഉള്ള ജില്ലാ മജിസ്‌ട്രേറ്റുമാരായ കലക്ടർമാരുടെ അധികാരം മറികടന്നു പോലീസിന്റെ തന്നിഷ്ട്ടത്തിനു കാപ്പ ചുമത്തി ആരെയും പിടിച്ച് കരുതൽ തടങ്കലിൽ വെക്കാനാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ഏകപക്ഷീയമായി കാപ്പ കേസുകളിൽ പെടുത്താൻ കഴിയുമെന്നാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെന്ന് പോലീസ് പറഞ്ഞാൽ ആരുടെ പേരിലും ഇനി പിണറായി സർക്കാരിന് കാപ്പ ചുമത്താം.

പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴി മാത്രമെടുത്ത് കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താനാണു തീര്തുമാനിച്ചിരിക്കുന്നത്. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകി വന്നിരുന്നത്. പുതിയ തീരുമാനത്തോടെ പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാപ്പ നിയമപ്രകാരം 734 അറസ്റ്റുകൾക്ക് പൊലീസ് അനുമതി തേടിയപ്പോൾ, കലക്ടർമാർ അനുവദിച്ചത് 245 അറസ്റ്റുകൾ മാത്രമായിരുന്നു. ജില്ലാ കളക്ടർമാരുടെ അനുമതിയെ മറികടക്കാൻ തീരുമാനം എടുത്തതിനു പിന്നിൽ ഈ വൈര്യമാണ് ഉള്ളത്.

കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷംവരെ സ്വന്തം ജില്ലയിൽ പ്രവേശിപ്പിക്കുന്നത് തടയാം. ആറുമാസംവരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം എന്നാണു വ്യവസ്ഥ. സ്ഥിരം കുറ്റവാളികളെന്നു പോലീസ് ആരോപിക്കുന്നവരെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.

ഡിജിപി നിരവധി തവണ ആഭ്യന്തരവകുപ്പിനു ഇതിനായി റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ വെക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ സ്വഭാവമുള്ളതെങ്കിലും ഐപിസി പ്രകാരം ഗുരുതര കുറ്റകൃത്യമാണെങ്കിൽ കാപ്പ ചുമത്താം. രാഷ്ട്രീയ എതിരാളികളെ ഏകപക്ഷീയമായി കാപ്പ കേസുകളിൽ പെടുത്താൻ കഴിയുമെന്നതാന് ഇതിൽ ശ്രദ്ധേയം.

ജാമ്യവ്യവസ്ഥക്ക് വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ, ജാമ്യം റദ്ദാക്കാൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം. കോടതിയുടെ തീരുമാനത്തിനു കാത്ത് നിൽക്കാതെ നടപടികൾ ആരംഭിക്കാം. കാപ്പ നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്ക് പരിഗണിക്കാവൂ. ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തരുത്. ലഹരിമരുന്നു കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ കരുതൽ തടങ്കൽ നടപടി വേണമെന്നും യോഗം നിർദേശിച്ചിരുന്നു. എന്നാൽ അത് കാപ്പ നിയമത്തിന്റെ കീഴിൽ വരുന്നില്ല.