ഇരകളെ തിരുവല്ലയിൽ കൊണ്ടുപോയത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാൻ, 10 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു.

കൊച്ചി. കേരളത്തെ ആകെ ഞെട്ടിച്ച നരബലി കേസിന് പിന്നിൽ അരങ്ങേറിയ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു. നിർധനരായ ലോട്ടറി വിൽപ്പന തൊഴിലാളികളായ സ്ത്രീകൾക്ക് 10 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഷാഫി ഇവരോട് പറഞ്ഞിരുന്നത്.

തിരുവല്ലയിലെ വീട്ടിലെത്തിച്ച ഇവരെ കട്ടിലിൽ കിടത്തി, കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചായിരുന്നു ഇങ്ങനെ ചെയ്യുന്നത്. ഈ സമയത്ത് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് സ്ത്രീകളുടെ തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി.

ഇതേ കട്ടിലിൽ വെച്ച് കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തുന്നത്. ആദ്യം കഴുത്തറത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. സിദ്ധനായി കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നത് ഷാഫി എന്ന റഷീദായിരുന്നു. ഒരു രാത്രി മുഴുവൻ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേൽപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ശേഷമാണ് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടുന്നത്.

ഷാഫി ആദ്യം റോസ്‌ലിയെയാണ് തിരുവല്ലയിലേക്ക് കൊണ്ടു വരുന്നത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചതായി ഭഗവൽസിംഗിനെയും ലൈലയെയും ഷാഫി വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കൽ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഷാഫി തന്നെ തുടർന്ന് കൊച്ചിയിൽ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. രണ്ട് പേരോടും നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്നാണ് ഷാഫി പറഞ്ഞിരുന്നത്.

49കാരിയായ റോസ്‌ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയാണ്. ആറ് വർഷമായി സജി എന്നയാൾക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസിച്ചിരുന്നത്. യുപിയിൽ അധ്യാപികയായ മകൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് സജിയോട് വിവരം തിരക്കുമ്പോൾ കാണാനില്ലെന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകൾ, ഓഗസ്റ്റ് 17 ന് പൊലീസിൽ പരാതി നൽകി.

52കാരിയായ പത്മ, തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു. കടവന്ത്ര എളംകുളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരെ കാണാതായതോടെ സഹോദരി പളനിയമ്മ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി. പത്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെ കുറിച്ച് ഉള്ള വിവരം പോലീസിന് ലഭിച്ചത്. ഇവർ ഇരുവരും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ അന്വേഷണം തിരുവല്ലയിലേക്കും ഞെട്ടിക്കുന്ന നരബലികളുടെ ചുരുളഴിക്കുന്ന അന്വേഷണത്തിലേക്കും തുടന്നാണ്‌ എത്തുന്നത്.