ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്, കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ

കോഴിക്കോട്: ‘ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ കോൺ​ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ന​ഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ.  കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസവും കെ മുരളീധരന് വേണ്ടി കോഴിക്കോട് ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. ‘നയിക്കാൻ നായകൻ വരട്ടെ’, ‘നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല’, ‘പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’ എന്നിങ്ങനെയായിരുന്നു ഫ്ളക്സുകളിലുണ്ടായിരുന്നത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതു പ്രവര്‍ത്തനവും സജീവ രാഷ്ട്രീയവും നിര്‍ത്തുകയാണെന്ന് കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു.

ഇനി മത്സരത്തിനോ, പാര്‍ട്ടി നേതൃത്വത്തിലേക്കോ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഒരു കാരണവശാലും കോണ്‍ഗ്രസ് വിടില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഉണ്ടാകുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പിണങ്ങി നില്‍ക്കുന്ന മുരളീധരനെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.