ബെഡ് സീനടക്കം നടനെയും നടിയെും റൂമില്‍ ആക്കി ക്യാമറ വെക്കുകയല്ല ഇന്റിമേറ്റ് സീന്‍; കള സിനിമയെക്കുറിച്ച് ടൊവിനോ തോമസ്

ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നത് നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ റോള്‍ ചെയ്തിട്ട് എന്തേലും കാണിച്ചോ എന്ന് പറഞ്ഞിട്ട് ഓടിപ്പോകുന്ന പരിപാടിയല്ലെന്നും സിനിമയിലെ മറ്റേത് സീനുകളേയും പോലെ തന്നെ ഷോട്ട് ഡിവിഷനൊക്കെ ചെയ്തിട്ടുള്ള ഷൂട്ടിങ് പ്രോസസാണ് ഇത്തരം സീനുകളുടേതെന്നും ടൊവിനോ. സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചും അതിന് പിന്നിലെ ശ്രമങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്.

ഇതെല്ലാം വെല്‍ കൊറിയോഗ്രാഫ്ഡ് ആയിട്ടുള്ള സീനുകളാണ്. ‘ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നത് നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ റോള്‍ ചെയ്തിട്ട് എന്തേലും കാണിച്ചോ എന്ന് പറഞ്ഞിട്ട് ഓടിപ്പോകുന്ന പരിപാടിയല്ല. സിനിമയിലെ മറ്റേത് സീനും ചെയ്തതുപോലെ തന്നെ ഷോട്ട് ഡിവിഷനൊക്കെ ചെയ്തിട്ടുള്ള ഷൂട്ടിങ് പ്രോസസാണ് ഇതിന്റേയും,’ ടൊവിനോ പറയുന്നു. കള എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് സംസാരിക്കവേയായിരുന്നു ടൊവിനോ ഷൂട്ടിങ് അനുഭവം പങ്കുവെച്ചത്.

ടൊവിനോയെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് ‘കള’. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍, ദിവ്യ പിള്ള, ആരിഷ്, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

‘കളയില്‍ ബെഡില്‍ കിടന്ന് ഭാര്യയുടെ മുഖം പിടിച്ച് സംസാരിക്കുന്ന ഒരു സ്വീകന്‍സുണ്ട്. അത് സിനിമയില്‍ കാണുന്ന സമയത്ത് നിങ്ങള്‍ കൃത്യമായി എന്റെ മുഖം കാണുന്നത് ദിവ്യയുടെ കണ്ണിലൂടെയാണ്. പക്ഷേ ആ സമയത്ത് ഒരു 85 കിലോയുള്ള ക്യമറാമാന്‍ പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വെച്ചിട്ട് എന്റെ നെഞ്ചത്തിരിക്കുകയാണ്. എനിക്ക് പിറ്റേ ദിവസം നടുവേദനയായിരുന്നു. എന്നിട്ടാണ് ഞാന്‍ റൊമാന്റിക്കായി അഭിനയിക്കുന്നത്.

ഇത് അങ്ങനെയൊരു പ്രോസസ് ആണ് എന്ന് ആള്‍ക്കാര്‍ക്ക് അറിയാന്‍ കൂടി വേണ്ടിയാണ് അതിന്റെ മേക്കിങ് വീഡിയോ ഷൂട്ട് ചെയ്തുവെച്ചത്. അങ്ങനെ ചെയ്യുന്ന സമയത്ത് നടനോ നടിയോ അണ്‍കംഫര്‍ട്ടിബിള്‍ ആകേണ്ടതില്ല. ചുറ്റുമുള്ളവര്‍ എല്ലാം സുഹൃത്തുക്കളാണ്. ഏതൊരു സീന്‍ ആണെങ്കിലും അത് അത്രയും മനോഹരമായി എടുക്കണമെന്ന് മാത്രമാണ് നമ്മള്‍ ആലോചിക്കുക,’ ടൊവിനോ പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്നെ ചിത്രത്തിലെ പല സീനുകളെ കുറിച്ചും തനിക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം കൃത്യമായി തന്നെ തനിക്ക് മനസിലാക്കി തരാന്‍ സംവിധായകന് സാധിച്ചെന്നും ടോവിനോ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചും സിനിമയിലെ ചില പ്രത്യേക രംഗങ്ങള്‍ കാണുമ്പോഴുള്ള മലയാളികളുടെ മനോഭാവത്തെ കുറിച്ചുമായിരുന്നു താരം മനസുതുറന്നത്.