ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിനിടിക്കുകയായിരുന്നു. ഡാര്‍ജലിംഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

അഗർത്തലയിൽ നിന്നുള്ള 13174 കാഞ്ചൻജംഗ എക്സ്പ്രസ് ന്യൂ ജൽപായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിക്ക് സമീപം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.അപകടത്തിൽ കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി.ഡോക്ടർമാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.”

“ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്ത് നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തില്‍ നടുക്കം രേഖപ്പെടുക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. യുദ്ധകാലടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്” മമത ബാനര്‍ജി എക്സില്‍ കുറിച്ചു.

ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്സ്പ്രസ്.വടക്കുകിഴക്കിനെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് ഇടനാഴിയിലാണ് ഈ റൂട്ട്.ഈ പാതയിലുണ്ടായ അപകടം മറ്റ് തീവണ്ടി സര്‍വീസുകളെ ബാധിച്ചേക്കാം.