രക്ഷകനായി ഒപ്പം കൂടി, അപകടത്തില്‍പ്പെട്ടയാളെ ഭീഷണിപ്പെടുത്തി കവര്‍ച്ച, രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകനായി ഒപ്പം കൂടിയ ശേഷം ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഇക്ക്രൂ എന്ന് വിളിക്കുന്ന ഷാജഹാൻ (28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (25) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം.

മാളയ്ക്കു സമീപം പുത്തന്‍ചിറ സ്വദേശി അര്‍ജു (19) നാണ് മോട്ടോര്‍ സൈക്കിള്‍ തെന്നി അപകടത്തില്‍പ്പെട്ടത്. അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും ഹെല്‍മെറ്റും കവര്‍ച്ച ചെയ്യുകയായിരുന്നു. തേവര കോളേജിൽ പഠിക്കുന്ന അർജ്ജുൻ കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാളമുക്ക് മല്ലികാർജ്ജുന ക്ഷേത്രത്തിന് സമീപം വച്ച് മഴമൂലം സ്കിഡ് ചെയ്ത ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തൊട്ടുപിറകെ സ്കൂട്ടറിൽ വരികയായിരുന്ന പ്രതികൾ അർജ്ജുനെ ഹോസ് പിറ്റലിൽ എത്തിക്കുകയായിരുന്നു.

തുടർന്നാണ് പണം തട്ടിയെടുത്തത് കൂടുതൽ പണം ആവശ്യപ്പെട്ടാണ് വില കൂടിയ ഹെൽമെറ്റും കവർന്നത്. റൗഡി ലിസ്റ്റിൽ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളിൽ പ്രതികളുമാണ് ഷാജഹാനും, അഭിലാഷും.

ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ.മാരായ സി. രഞ്ജുമോള്‍, സി.ആര്‍. വന്ദന കൃഷ്ണന്‍, സി.പി.ഒ.മാരായ വി.എസ്. സ്വരാഭ്, എസ്. ദിനില്‍ രാജ് എന്നിവര്‍ ഉണ്ടായിരുന്നു.