ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

കോട്ടയം: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് കോട്ടയം ജില്ലയിൽ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നൽകിയത്. വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ.

അതിനാൽ തന്നെ കേന്ദ്രവ്യോമയാന മന്ത്രാലയം ശബരിമല വിമാനത്താവളത്തിന് അനുമതി നൽകിയത് മുന്നോട്ടുള്ള നടപടികൾ സുഗമമാക്കും. ഇതിന് മുന്നോടിയായി പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടന്നുവരികയാണ്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.

എന്നാൽ പ്രാഥമിക സാധ്യതാപഠനത്തിൽ റൺവേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേ സുരക്ഷ കുറവുള്ളതാണെന്ന് അവർ സൂചിപ്പിച്ചു. ഇത് പരിഹരിക്കാൻ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു. ശേഷം മധുര വിമാനത്താവളവുമായുള്ള അകലം അറിയിക്കാൻ നിർദേശിച്ചിരുന്നു. ആകാശദൂരം 148 കിലോമീറ്ററാണെന്നും ശബരിമല താവളം മധുര താവളത്തെ ബാധിക്കില്ലന്നും കേരളം അറിയിച്ചു. പിന്നാലെയാണ് കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നൽകിയത്.