ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസ്; വ്യാജ സത്യവാങ്‌മൂലം നൽകിയിട്ടില്ല, ഒത്തുതീർപ്പിന് തെളിവുണ്ട്

കൊച്ചി. നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരി ഇ മെയിൽ വഴി ഒത്തുതീർപ്പിന് തയാറായെന്ന് അറിയിച്ചെന്നും ഒപ്പം പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്നും അഭിഭാഷകൻ സൈബി. വ്യാജസത്യവാങ്‌മൂലം അല്ല നൽകിയത് എന്നതിനു തെളിവുകളാണ് ഇതെല്ലാമെന്നും ഹൈക്കോടതിയിൽ സൈബി വാദിച്ചു.

അതേസമയം ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടെ ആരോപിച്ചു യുവതി നൽകിയ കേസിൽ തുടർനടപടിക്കുളള സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽ നിന്നു പണം വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്.

കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി ഹർജിഭാഗം തന്റെ പേരിൽ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു സ്റ്റേ നീക്കിയത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ കേസ് നടപടികളാണു ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നത്.

2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.