ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി, ചിത്രം പങ്കുവെച്ച് താരം

കൊച്ചി : യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണം. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഗുജറാത്തി ഭാഷയിലാണ് പ്രധാനമന്ത്രി ഉണ്ണി മുകുന്ദനോട് സംസാരിച്ചു തുടങ്ങിയത്. ”ഭൈലാ കേം ചോ” (മോനേ എങ്ങനെയുണ്ട്)! ഇത് കേട്ട ഉണ്ണി മുകുന്ദൻ ആദ്യം ഒന്ന് ഞെട്ടി. അടുത്തനിമിഷംതന്നെ ഗുജറാത്തിഭാഷയില്‍ തിരിച്ചുസംസാരിച്ച് തകര്‍ത്തു.

24 വര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങളില്‍ പലതും മോദി പങ്കിട്ടു. ”എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം.

മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു” -പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള ചിത്രവും ഉണ്ണിമുകുന്ദൻ പങ്കുവെച്ചു.