പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 രൂപ പിഴയടയ്ക്കണം, ശുചിമുറികളില്ല, മൂത്രപ്പിഴ’ ചുമത്തൽ മാത്രമെന്ന് ജനം

തൃശൂര്‍: ഇന്ന് മുതല്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 പിഴ നല്‍കണം. തൃശൂര്‍ കോര്‍പ്പറേഷനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സ്വരാജ് റൗണ്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ടോയ്ലറ്റ് സംവിധാനമൊരുക്കാതെ മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യമെന്നാണ് ഉയരുന്ന വിമർശനം. പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ പിടികൂടി പിഴ ഈടാക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

കോര്‍പ്പറേഷനെ സീറോ വേസ്റ്റിലേക്കുയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തീരുമാനം സ്വാഗതം ചെയ്യുന്പോഴും നഗരത്തില്‍ എത്ര മൂത്രപ്പുരകളുണ്ടെന്ന ചോദ്യമുയര്‍ത്തുകയാണ് പ്രതിപക്ഷം. ശക്തന്‍, വടക്കേ സ്റ്റാന്‍റ്, കെഎസ്ആര്‍ടിസി, കോര്‍പ്പറേശഷന്‍ പരിസരങ്ങളില്‍ മാത്രമാണ് ടൊയ്ലറ്റ് സംവിധാനമുള്ളതെന്നതാണ് വാസ്തവം.

എന്നാൽ സ്വരാജ് റൗണ്ടിലെത്തുന്നവര്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സൗകര്യമില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നെന്നാണ് മേയര്‍ പറയുന്നത്. ശുചിമുറികളില്ലാതെ പിഴ അടയ്ക്കാൻ നിയമം കൊണ്ട് വരുന്നത് ശെരിയായ നടപടിയല്ലെന്ന വിമർശനമാണ് ഉയരുന്നത്.