രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് വി മുരളീധരന്‍

തിരുവന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ കോവിഡ് പാക്കേജായി പ്രഖ്യാപിച്ച 20,000 കോടിയെന്ന് മുരളീധരന്‍ ചോദിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി.

20,000 കോടിയുടെ കോവിഡ് പാക്കേജും 11,000കോടിയുടെ തീരദേശ പാക്കേജും.2020 ജനുവരിയില്‍ കോവിഡ് നേരിടാന്‍ പിണറായി വിജയന്‍ പ്രഖ്യാപിച്ച 20,000കോടിയുടെ പാക്കേജ് എന്തായിരുന്നു..?

അതില്‍ 13,500 കോടിയും കോണ്‍ട്രാക്‌ടര്‍മാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ബില്‍ കുടിശികയ്ക്കായിരുന്നെന്ന് പിന്നീട് വ്യക്തമായി.. സര്‍ക്കാരിന്‍റെ സാധാരണ ദൈനംദിന ചിലവ് എല്ലാം ചേര്‍ത്ത് ‘ 20,000 കോടി പാക്കേജ് ‘ എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു അന്ന്.പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിച്ചപ്പോള്‍ വായ്പ്പയെടുക്കുമെന്ന വ്യക്തതയില്ലാത്ത മറുപടിയായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്‍റേത്.. ഇപ്പോഴിതാ വീണ്ടുമൊരു 20,000കോടിയുടെ പ്രഖ്യാപനം.. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ ഈ 20,000 കോടി..?

അങ്ങനെയെങ്കില്‍ അത് എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കണം..
ശമ്ബളവും പെന്‍ഷനും നല്‍കാന്‍ 1000 കോടി കടമെടുക്കേണ്ടി വരുന്നവര്‍ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവര്‍ത്തികമാക്കും…? ഡാമില്‍ നിന്ന് മണല്‍വാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേള്‍ക്കുന്നു..!

അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലം മുതല്‍ ഐസക്ക് തുടങ്ങിയതാണ് മണല്‍വാരല്‍ കഥ. ഇതൊന്നുമല്ല, സാധാരണ ബജറ്റിന്‍റെ ഭാഗമായ പദ്ധതികളെ ‘കോവിഡ് പാക്കേജ് ‘ എന്ന് ബ്രാന്‍ഡ് ചെയ്യുന്നതാണെങ്കില്‍ അത് തുറന്ന് പറയണം.. തീരദേശത്തിനായി 11,000കോടി നീക്കി വച്ചു എന്ന് പറയുന്നത് വാസ്തവത്തില്‍ തീരാ ദുരിതത്തില്‍ കഴിയുന്ന ആ ജനതയെ പരിഹസിക്കലാണ്..2018-19ല്‍ തീരദേശത്തിനായി പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജലെ എന്തെല്ലാം നടപ്പാക്കി ..?2020-21 ല്‍ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജും എവിടെയുണ്ടെന്ന് തീരവാസികള്‍ക്കെങ്കിലും കാണിച്ചുകൊടുക്കണം..!