![vd-satheesan](https://thekarmanews.com/wp-content/uploads/2021/11/vd-satheesan.gif)
സിൽവർ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങൾ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകർന്ന് പോകുന്ന പദ്ധതിയാണ് ഇതെന്ന് വി.ഡി സതീശൻ പറഞ്ഞു. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ലോകത്ത് വരുന്നത് മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ സിൽവർലൈൻ മറ്റെല്ലാ ഗതാഗത സംവിധാനങ്ങളേയും വിഴുങ്ങുന്ന പദ്ധതിയാണെന്ന് വി.ഡി സതീശൻ രൂക്ഷമായി വിമർശിച്ചു.
പരസ്പരവിരുദ്ധ കണക്കുകളാണ് പദ്ധതിയെ കുറിച്ച് സർക്കാർ പറയുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. പശ്ചിമഘട്ടത്തിലെ മുഴുവൻ മലയും ഇടിച്ച് നിരത്തിയാലുംപദ്ധതിക്കുള്ള കല്ല് കിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രിലിമിനറി ഫീസിബിളിറ്റി റിപ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നും ഡേറ്റ ഫഡ്ജിംഗ് ചെയ്തവർ ജയിലിൽ പോകേണ്ടി വരുമെന്നും വിഡി സതീശൻ പറഞ്ഞു. 64,000 കോടി മാത്രമാണ് പദ്ധതിയുടെ ചെലവെന്ന് എന്തടിസ്ഥാനത്തിൽ പറയുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു. പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടിയിലേക്ക് പോകും. പൊലീസിന് ഡീസലടിക്കാൻ പണമില്ലാത്ത, കുട്ടികൾ പാലും മുട്ടയും കൊടുക്കാൻ പണമില്ലാത്ത സർക്കാരാണിതെന്നും വിഡി സതീശൻ വിമർശിച്ചു.