മലപ്പുറം: വേങ്ങരയിലെ സ്ഥാനാർഥിത്വത്തിൽനിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച് ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി അനന്യകുമാരി അലക്‌സ്. മലപ്പുറമായതിനാൽ പർദ്ദ ഇട്ടു നടക്കണമെന്ന് നിർബന്ധിക്കുകയാണ്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നേതാക്കൾ ഭീഷണിപെടുത്തുന്നുണ്ടെന്നും അനന്യ പറയുന്നത്.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ടു പാർട്ടിയാണ്. വേങ്ങര മണ്ഡലം പാർട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു.
വേങ്ങര മണ്ഡലത്തിൽ ഇത്തവണ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി അനന്യ കുമാരി അലക്‌സ് എന്ന ഇരുപത്തിയെട്ടുകാരി പത്രിക സമർപ്പിച്ചപ്പോൾ അതു ചരിത്രമായിരുന്നു. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയായിരുന്നു അനന്യ. മുസ്‌ലിം ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി, ഇടതു സ്ഥാനാർഥി പി. ജിജി തുടങ്ങിയവർ മത്സരിക്കുന്ന മണ്ഡലത്തിലാണ് അനന്യയും മത്സരിക്കുന്നത്.