സർക്കാരിന്റെ അവാർഡ് വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ ദുരിതാശ്വാസ നിധി തുക തട്ടിയെടുത്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക തട്ടിയെടുത്ത വില്ലേജ് ഓഫിസർ വിജിലൻസിൻരെ പിടിയിൽ.കടുത്തുരുത്തി വില്ലേജ് ഓഫിസറായ സജി ടി. വർഗീസാണ് പിടിയിലായത്. കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവർത്തനം നടത്തിയതിന് റവന്യു വകുപ്പ് ഏതാനും മാസം മുൻപ് മികച്ച വില്ലേജ് ഓഫിസർ എന്ന പുരസ്കാരം നൽകി ആദരിച്ച ആളാണ് സജി.ടി. വർഗീസ്.

അഞ്ച് വർഷത്തോളമായി കടുത്തുരുത്തി വില്ലേജ് ഓഫിസറായി തുടരുന്ന സജി ടി. വർഗീസ് വില്ലേജ് പരിധിയിൽ മണ്ണെടുക്കുന്നതിനും കല്ല് വെട്ടുന്നതിനും പണം വാങ്ങി അനുമതി നൽകുന്നതായി വിജിലൻസിന് രണ്ട് മാസം മുൻപ് പരാതി ലഭിച്ചിരുന്നു. കൈക്കൂലി വാങ്ങുന്നു എന്ന പരാതി പരിശോധിക്കാനെത്തിയ വിജിലൻസ് സംഘമാണ് ഇയാളെ കുടുക്കിയത്.

ഏതാനും ആഴ്ച മുൻപ് മണ്ണെടുക്കുന്നതിന് 10,000 രൂപ കൈക്കൂലി ചോദിച്ചതോടെ വിജിലൻസിന്റെ മുൻപിൽ വീണ്ടും പരാതി എത്തി. രണ്ടാഴ്ചയിലേറെയായി വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വില്ലേജ് ഒാഫിസ്. ഇതിനിടയിൽ വില്ലേജ് ഓഫിസർക്ക് സ്ഥലം മാറ്റം ലഭിച്ചെങ്കിലും കടുത്തുരുത്തി വില്ലേജിൽ തന്നെ തുടരുന്നതും വിജിലൻസ് നിരീക്ഷിച്ചു.