മരണം അവള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കല്‍പ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറില്‍ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം കല്‍പന പ്രവര്‍ത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉര്‍വ്വശി എന്നിവരും തിളങ്ങി. കല്‍പ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.

2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ച് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതേസമയം കല്‍പ്പനയെ കുറിച്ച് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. കല്‍പ്പനയുടെ വിയോഗ ശേഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും മനസുതുറന്നത്.

വിജയലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, എല്ലാം തന്നോട് പറയുമായിരുന്ന മകള്‍ വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് മറച്ചുവെച്ചു അതെല്ലാം കേട്ട് ഞാന്‍ വിഷമിച്ചാലോ എന്നോര്‍ത്ത് ആകാം കല്‍പ്പന പറയാതിരുന്നത്. തന്റെ ജീവിതത്തില്‍ വിവാഹ മോചനം സംഭവിച്ചാല്‍ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവള്‍ക്ക്. എനിക്കത് വലിയ വേദനയാകുമെന്ന് അവള്‍ ഭയന്നു. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ആ കാലഘട്ടങ്ങളില്‍ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്. അവള്‍ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.

മരണത്തിന് കുറച്ചുനാള്‍ മുന്‍പ് ആയുസിന്‌റെ പകുതി കൂടി അമ്മയ്ക്ക് തരട്ടെ എന്ന് കല്‍പ്പന ചോദിക്കുമായിരുന്നു. എനിക്കെന്തിനാ ആയുസ് എന്ന് ചോദിക്കുമ്പോള്‍ അമ്മയ്ക്കിരിക്കട്ടെ എന്നാകും മറുപടി. ആ സമയത്ത് തനിക്കായി പല ക്ഷേത്രങ്ങളിലും കല്‍പ്പന മൃത്യഞ്ജയ ഹോമം നടത്തി. അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അവള്‍ നേരത്തെ പോകുമെന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്ന് തോന്നിപോകും. അപ്പോള്‍ മോളെ നോക്കാന്‍ ഞാനേ ഉളളൂവെന്ന് വിചാരിച്ചാണോ അവള്‍ എന്റെ പേരില്‍ പൂജകള്‍ നടത്തിയത്. ജീവിതം കൈവിട്ടുപോയെന്ന് തോന്നിയപ്പോള്‍ അവള്‍ വിചാരിച്ചുകാണും ഇനി ജീവിതത്തിലെ ഏക പ്രതീക്ഷ അമ്മയാണെന്ന്.

ശ്രീമയിയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് ഒരു കുട്ടൂകാരി ആയിരുന്നു അമ്മ. അമ്മ എന്ന് ഞാനൊരിക്കലും വിളിച്ചിട്ടില്ല. മീനു എന്നായിരുന്നു അവസാനം വരെ വിളിച്ചത്. ഒരു കുട്ടുകാരിയെ പോലെ ആയിരുന്നു എനിക്ക് അമ്മ. മീനു തന്‌റെ ചേച്ചിയാണെന്ന് ആയിരുന്നു താന്‍ കരുതിയത്. മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തില്‍ എന്നായിരുന്നു തന്റെ വിചാരം. മീനു വീട്ടില്‍ ഉളളപ്പോള്‍ വളരെ തമാശ നിറഞ്ഞ ദിവസങ്ങള്‍ ആയിരുന്നു. മിക്ക കോമഡി അഭിനേതാക്കളും വീട്ടില്‍ സീരിയസായിരിക്കുമെന്നാണ് പൊതുവെ പറയാറുളളത്. പക്ഷേ മീനുവിന്‌റെ കാര്യം നേരെ മറിച്ചായിരുന്നു.