ബിഹാറിലെ അക്രമ സംഭവങ്ങൾ അമിത് ഷായുടെ സസാറാം സന്ദർശനം അട്ടിമറിക്കാൻ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തന്ത്രം

പട്ന . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദർശനം അട്ടിമറിക്കാനാണ് ബിഹാറിലെ അക്രമ സംഭവങ്ങൾ നടത്തിയതെന്ന് ബി ജെ പി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം അട്ടിമറിക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തന്ത്രമാണ് അക്രമങ്ങൾക്കു പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി ആരോപിച്ചു. നിതീഷിനു ജന്മനാടായ നളന്ദയിൽ പോലും ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെന്ന് സമ്രാട്ട് ചൗധരി കുറ്റപ്പെടുത്തി.

രാമനവമി ആഘോഷങ്ങളുടെ തുടർച്ചയായി ബിഹാറിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സസാറാം സന്ദർശനം റദ്ദാക്കേണ്ടി വന്നു. നിരോധനാജ്ഞ നിലവിലുള്ള സസാറാമിൽ ഞായറാഴ്ച അമിത് ഷാ പങ്കെടുക്കാനിരുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷം മാറ്റിവെക്കുകയായിരുന്നു. എന്നാൽ, നവാഡ ലോക്സഭാ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സസാറാമിനു പുറമേ നളന്ദയിലും നിരോധനാഞ്ജ പ്രഖ്യാപിച്ച് ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നളന്ദയിൽ ബജ്റംഗദൾ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ് അക്രമം വ്യാപിക്കുന്നത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തി ൽ വെടിയേറ്റ ആറു പേരുൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയുണ്ടായി. വാഹനങ്ങളും കടകളും അടിച്ചു തകർത്തു. നിരവധി പൊലീസുകാർക്കും പരുക്കേറ്റു. ബിഹാറിലെ അക്രമ സംഭവങ്ങൾ ആസൂത്രിതമായിരുന്നെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആണ് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരിക്കുന്നത്.