സഹോദരന്റെ കുഞ്ഞിനെ കയ്യിലെടുത്ത് വിസ്മയ, നോവായി ചിത്രം

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയെ കേരളം പെട്ടന്നൊന്നും മറക്കില്ല, അത്രയേറെ ക്രൂരതയനുഭവിച്ചാണ് ആ കുട്ടി മരണപ്പെട്ടത്. വിസ്മയയുടെ ഏട്ടന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു.

പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം വരച്ചു. കഴിഞ്ഞദിവസമാണ് ചിത്രം നിലമേൽ കൈതോട്ടെ വിസ്മയയുടെ വീട്ടിൽ ലഭിച്ചത്. ചിത്രം നെഞ്ചോടടക്കി വിങ്ങി കഴിയുകയാണ് കുടുംബം.

കഴിഞ്ഞ ജൂൺ 21-നായിരുന്നു വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഭാര്യ ഡോ. രേവതി അന്ന് ഗർഭിണിയായിരുന്നു. കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും നിൽക്കാതെയായിരുന്നു വിസ്മയയുടെ മടക്കം. വിസ്മയയെ ഭർത്തൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്റെ വിചാരണ തിങ്കളാഴ്ച കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. ജഡ്ജി കെ.എൻ.സുജിത് മുൻപാകെയാണ് വിചാരണ നടത്തുന്നത്.