സ്ത്രീധന സമ്പ്രദായം ഒഴിവാക്കണം;വിസ്മയയുടെ പിതാവ്

സ്ത്രീധനമെന്ന സമ്പ്രദായം സമൂഹത്തിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ. സ്ത്രീധനം നൽകി മകളെ വിവാഹം ചെയ്യിക്കില്ലെന്ന നിലപാട് മാതാപിതാക്കൾ സ്വീകരിക്കണം.

വിദ്യാഭ്യാസം ഉറപ്പാക്കി സ്വന്തം നിലയുറപ്പിച്ച ശേഷം വേണം പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കൂ എന്ന തീരുമാനവും മാതാപിതാക്കൾ കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മകൾ മരിച്ച കേസിൽ സമൂഹത്തിന് മാതൃകയാകുന്ന ഒരു ശിക്ഷയാകും കോടതി വിധിക്കുകയെന്ന പ്രതീക്ഷയാണുള്ളതെന്നും വിസ്മയയുടെ മാതാപിതാക്കൾ പറഞ്ഞു. 2021 ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ വിസ്മയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി. കേസിൽ തിങ്കളാഴ്ച കോടതി വിധി പറയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക.