എംഡിഎംഎയുമായി അറസ്റ്റിൽ, സർമീൻ അക്തർ രഹസ്യ ഭാഗത്ത് കടത്തിയത് 50ലക്ഷത്തിന്റെ ലഹരിമരുന്ന്

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിമരുന്ന് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഡൽഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിലെ യുവാക്കൾക്കിടയിലാണ് വിൽപന . ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽത്തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.

നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി വി. അനിൽ, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാൽ, കെ.നന്ദകുമാർ , എ.എസ്.ഐ വിനിൽകുമാർ , സീനിയർ സി പി ഒ മാരായ അജിത തിലകൻ, പി.എൻ നൈജു ., ദീപ്തി ചന്ദ്രൻ , മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.