ഹൃദയ ശസ്ത്രക്രിയയും പ്രസവ ശാസ്ത്രക്രിയയും ഒരേസമയം നടത്തി അത്യപൂർവ സംഭവമാക്കി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി

മനുഷ്യന്റെ ഏറ്റവും കഠിനമായ വേദനകളിൽ ഒന്ന് പ്രസവവേദനയെ കണക്കാക്കു ന്നത്. ആ വേദന അനുഭവിക്കുന്ന ശരീരത്തിൽ ഹൃദയ ശസ്ത്രക്രിയയും കൂടി നടക്കുമ്പോഴോ? ഒരേസമയം ഹൃദയ ശസ്ത്രക്രിയക്കും പ്രസവ ശാസ്ത്രക്രിയ ക്കും വിധേയയായി ഒരു കുഞ്ഞിന് ജൻമം നൽകിയ പെൺകുട്ടിയുടെ വാർത്തയാണ് ലോകത്തെങ്ങും ചർച്ചയായിരിക്കുന്നത്.

ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ഇത്തരമൊരു അപൂർവ സംഭവം നടത്തിയിരിക്കുന്നത്. ഹൃദ്രോഗിയായ 27കാരിക്ക് ഡോക്ടർമാർ ഒരേസമയം രണ്ട് ശസ്ത്രക്രിയകൾ നടത്തിയത്. ഉത്തർപ്രദേശിൽ തന്നെ ഇത്തരം ഒരു സംഭവം ആദ്യമാണെന്ന് സർവകലാശാലയിലെ ഡോക്ടർ സുധീർ സിങ് അവകാശപ്പെടുന്നത്.

പൂർണ ഗർഭിണിയായ അവസ്ഥയിലാണു ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതി ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിൽ എത്തുന്നത്. പരിശോധനയിൽ യുവതിക്ക് ഗുരുതര ഹൃദ്രോഗം ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജീവൻ തന്നെ നഷ്ടപ്പെടാനിടയുള്ള അവസ്ഥയിലായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു.

ഈ രോഗാവസ്ഥയിൽ സ്വാഭാവിക പ്രസവം സാധ്യമല്ല. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്താലും അനസ്തേഷ്യ നൽകുന്നത് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് നയിച്ചേക്കാം. ഇതിനാൽ തന്നെ പല ആശുപത്രികളും പ്രസവ ശസ്ത്രക്രിയ നടത്താനാവില്ല എന്ന് യുവതിയെയും ബന്ധുക്കളെയും അറിയിക്കുന്നത്.

ഗർഭാവസ്ഥയിൽ ആദ്യം ഹൃദയ ശസ്ത്രക്രിയ നടത്തുക എന്നതും സാധ്യമായതല്ല. യുവതിയുടെയും കുഞ്ഞിന്റെയും അവസ്ഥ മനസ്സിലാക്കിയ മെഡിക്കൽ സർവകലാശാലയിലെ ഡോക്ടർമാർ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണ് ഉണ്ടായത്. ഡോക്ടർമാരുടെ വിദഗ്ധസംഘം കൂടിയാലോചിച്ച ശേഷം ഒരേസമയം ഇരു ശസ്ത്രക്രിയകളും നടത്താം എന്ന തീരുമാനത്തിലെത്തി.

ഏറെ സങ്കീർണമായ രണ്ട് ശസ്ത്രക്രിയകൾ ഒരേ സമയം നടത്തുകയല്ലാതെ മറ്റു പോം വഴികളൊന്നും ഇല്ലാത്തതിനാൽ ഒരുമിച്ച് നടത്തുകയായിരുന്നു പിന്നെ. എന്തായാലും ഇരു ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാനായതായും അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.