പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യ, സുഹൃത്ത് പിടിയില്‍, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കിളിമാനൂര്‍: സ്ത്രീകള്‍ക്ക് പിന്നാലെ പല കഴുകന്‍ കണ്ണുകളുമുണ്ട്. ഭര്‍ത്താവ് വിദേശത്തോ അല്ലെങ്കില്‍ ദൂരെ മറ്റെവിടെയെങ്കിലുമോ കഴിയുന്നെങ്കില്‍ ആ സ്ത്രീകളെ ഉന്നം വെച്ച് പല കഴുകന്മാരും വട്ടമിട്ട് പറക്കാറുണ്ട്. ഇത് പലപ്പോഴും വലിയ ദുരന്തങ്ങളില്‍ കലാശിച്ചേക്കാം. ഇത്തരത്തില്‍ ഒരു സംഭവമാണ് കിളിമാനൂര്‍ നിന്നും പുറത്ത് എത്തുന്നത്. രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് എത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റിലായതോടെയാണ് കൊടിയ പീഡനം അടക്കമുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. കുമ്മിള്‍ ഈട്ടിമൂട് അശ്വതി ഭവനില്‍ അരുണ്‍ എസ്. നായര്‍ (കണ്ണന്‍, 27) ആണ് പിടിയിലായത്. യുവതിയുടെ മരണാനന്തര ചടങ്ങുകളില്‍ അരുണ്‍ സജീവമായിരുന്നു.

കഴിഞ്ഞ ആഴ്ച കിളിമാനൂര്‍ കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിയായ വീട്ടമ്മയാണ് ആത്മഹത്യ ചെയ്തത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടെ ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച് ഓട്ടോയില്‍ വീടുകളില്‍ വിതരണം ചെയ്ത് വന്നിരുന്ന അരുണ്‍ വീട്ടമ്മയുമായി പരിചയത്തിലായി. തുടര്‍ന്ന് വര്‍ഷങ്ങളായി അരുണ്‍ വീട്ടമ്മയുമായി ബന്ധം തുടര്‍ന്ന് വരികയായിരുന്നു. ഇതിനിടെ ഒരു വര്‍ഷം മുമ്പ് പ്രതിയും പ്രദേശ വാസികളും ചേര്‍ന്ന് തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഇതില്‍ വീട്ടമ്മയും ഉണ്ടായിരുന്നു. വിനോദ യാത്രയ്ക്കിടെ കന്യാകുമാരിയില്‍ വെച്ച് യുവതിയെ അരുണ്‍ ലൈംഗികമായി പീഡിപ്പിച്ചു. മാത്രമല്ല യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കുകയും ചെയ്തു.

ഇതിനിടെ അരുണും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം നടന്നു. വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വീട്ടമ്മയുടെ ആത്മഹത്യ. അരുണിന്റെ വിവാഹ നിശ്ചയത്തില്‍ മനംനൊന്തും ആഭരണങ്ങളും പണവും നഷ്ടമായതിനെ തുടര്‍ന്നുമുള്ള മനോവിഷമത്തിലാകാം വീട്ടമ്മ ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. യുവതിയുടെ പക്കല്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ പീഡന വിവരവും അരുണുമായുള്ള സാമ്പത്തിക ഇടപാടുകളും വിവരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മരണത്തിലുള്ള അരുണിന്റെ പങ്ക് വ്യക്തമായി.

അതേസമയം അന്വേഷണം തന്നിലേക്ക് തിരിഞ്ഞു എന്ന് മനസിലാക്കിയ പ്രതി എറണാകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിവില്‍ പോയി. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം കിളിമാനൂര്‍ എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാര്‍ എസ്.ഐ പ്രൈജു സുരേഷ്‌കുമാര്‍, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘം എറണാകുളത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കന്യാകുമാരിലും മറ്റും കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയ ശേഷം ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.