വഴക്കിന് പിന്നാലെ ശുചിമുറിയിലേക്ക്; കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം

പത്തനാപുരം (കൊല്ലം) ∙ കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിളക്കുടി കോട്ടവട്ടം ജംക്‌ഷനില്‍ ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്. സംഭവം കൊലപാതകമാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു പത്തനാപുരത്തെ നടുക്കിയ സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അമ്മായി അമ്മയുമായുള്ള തര്‍ക്കത്തിനിടയില്‍ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയില്‍വേയില്‍ ട്രാക്ക് മെയ്‌ന്റെയ്‌നര്‍ ആയ ഭര്‍ത്താവ് കഴുത്തിന് ഞെരിച്ച്‌ കൊന്നതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇന്നലെ ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ജയമോള്‍ ശുചിമുറിയില്‍ കയറി.

ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു ജയമോളുടെ മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കുമ്ബോള്‍ ജയമോള്‍ അവശ നിലയില്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ദില്‍ന സാറ, ഫെബിന്‍ മാത്യു.