കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹ ദിവസം സുഹൃത്തുക്കള്‍ക്ക് ഒപ്പം മുങ്ങി, യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

ഇടുക്കി: ഒരുമാസം മുമ്പ് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതി കാമുകന് തന്നെ ഒടുവില്‍ മുട്ടന്‍ പണി കൊടുത്തു. വിവാഹ ദിവസം യുവതി കാമുകനെയും പറ്റിച്ച് സുഹൃത്തുക്കള്‍ക്ക് ഒപ്പം കടന്ന് കളയുകയായിരുന്നു. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ബുധനാഴ്ച രാവിലെ കാമുകനൊപ്പമുള്ള വിവാഹം പള്ളിയില്‍ നടക്കാനിരിക്കെയാണ് യുവതി മുങ്ങിയത്.

വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ യുവതി കഴിഞ്ഞ മാസം വീടുവിട്ട് ഇറങ്ങുകയായിരുന്നു. കാമുകന്റെ മൂന്നാറിലെ വീട്ടിലെത്തിയ യുവതി അവിടെ താമസം ആക്കുകയുംയ ചെയ്തു. കാമുകന്റെ മാതാപിതാക്കള്‍ ഇരുവരുടെയും ബന്ധം അംഗീകരിക്കുകയും ചെയ്തു. ഇവരുടെ വിവാഹം നടത്തി കൊടുക്കാനും തീരുമാനിച്ചു. 15 ദിവസങ്ങള്‍ക്ക് മുമ്പ് യുവാവിന്റെ ബന്ധുക്കള്‍ പങ്കെടുത്ത് മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു.

മൂന്നാര്‍ പള്ളിയില്‍ വെച്ച് ബുധനാഴ്ച രാവിലെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്താന്‍ നിശ്ചയിച്ച വിവാഹത്തിലേക്ക് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. വിവാഹത്തിനായി വാങ്ങിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞ് രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ യുവതി പങ്കെടുത്തു.

എന്നാല്‍ അതിനു ശേഷം ബാത്ത് റൂമില്‍ പോയി വരാമെന്ന് അറിയിച്ച യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ സുഹൃത്തുക്കളെയും കാണാനില്ലന്ന് വ്യക്തമായി. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്.