സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം; ബിപിന്‍ റാവതിന്റെ ഭാര്യ മധുലിക റാവത് അടക്കം 11 പേര്‍ മരിച്ചതായി റിപോര്‍ട്

ഊട്ടി കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതിന്റെ ഭാര്യ മധുലിക റാവത് അടക്കം 11 പേര്‍ മരിച്ചതായി റിപോര്‍ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ബിപിന്‍ റാവത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലഗിരിയിലെ കട്ടേരി വനമേഖലയില്‍ തകര്‍ന്നുവീണത്.

ഗുരുതരമായി പരിക്കേറ്റ ബിപിന്‍ റാവത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപോര്‍ടുകളില്‍ പറയുന്നു. ബിപിന്‍ റാവതും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു. ഔദ്യോഗിക പരിപാടിക്ക് ശേഷം കൂനൂരില്‍ മദ്രാസ് രെജിമെന്റ് സെന്ററിലേക്ക് വിശ്രമത്തിനായി പോകുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം.

ബിപിന്‍ റാവതിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

വ്യോമസേനയുടെ എം.ഐ 17വി.5 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.