ഹൈദരാബാദിലെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; 11 പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ ഗോഡൗണിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു. ബോയ്ഗുഡയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരെല്ലാം ഗോഡൗണിലെ തൊഴിലാളികളാണ്. ഇവരില്‍ പത്തുപേരും ബിഹാറിലെ അസംപുര സ്വദേശികളാണ്.

അപകടത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയ ശേഷമാണ് തീ അണയ്ക്കാനായത്. തുടര്‍ന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മരിച്ചവരെ തിരിച്ചറിയാനായി ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് മധ്യമേഖല പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കണ്ടെടുത്ത മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ഒന്നരവര്‍ഷം മുമ്പാണ് ബിഹാര്‍ സ്വദേശികള്‍ ഇവിടെ ജോലിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.