കയ്യിലുള്ള ടിക്കറ്റെല്ലാം വാങ്ങി കടന്നുകളഞ്ഞു, കണ്ണില്ലാത്ത എന്നോട് എന്തിനാണിങ്ങനെ ക്രൂരത ; ലിസി

വഴിയോരത്ത് ലോട്ടറി വില്‍ക്കുന്ന അന്ധയായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത് ക്രൂരത. പിപി റോഡില്‍ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയില്‍ റോഡരികില്‍ വില്‍പന നടത്തുന്ന ലിസി ജോസാണ് കബളിപ്പിക്കപ്പെട്ടത്. ബൈക്കിലെത്തിയയാള്‍ ലോട്ടറിയുടെ നമ്ബറുകള്‍ നോക്കട്ടെയെന്ന് പറഞ്ഞ് മൂന്ന് കെട്ട് ലോട്ടറി വാങ്ങി കടന്നു കളയുകയായിരുന്നെന്ന് ലിസി പറഞ്ഞു. 122 ലോട്ടറികളാണ് 3 കുറ്റികളിലായി ഉണ്ടായിരുന്നത്.

6 മാസത്തിനിടയില്‍ രണ്ടാം തവണയാണ് ഇവര്‍ തട്ടിപ്പിന് ഇരയാകുന്നത്. നഷ്ടപ്പെട്ട ലോട്ടറികള്‍ക്ക് 4800 രൂപ വിലവരും. രാവിലെ 8നായിരുന്നു സംഭവം. ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്നതാണ് ഏക വരുമാനം. കഴിഞ്ഞ ഒക്ടോബര്‍ 21നും ഇവര്‍ കബളിപ്പിക്കപ്പെട്ടിരുന്നു. ലിസിയുടെ ദുരിതാവസ്ഥ അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തില്‍ ഏജന്‍സീസ് ഉടമ രാജു തുണ്ടത്തില്‍ അടിയന്തര സഹായമായി 4000 രൂപ നല്‍കി. പുതിയ ടിക്കറ്റുകള്‍ വാങ്ങി വില്‍പ്പന തുടരുന്നതിനാണ് പണം നല്‍കിയത്. കബളിപ്പിക്കപ്പെട്ട വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്നന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചെറിയൊരു സഹായമെങ്കിലുമാകുമല്ലോ എന്നു കരുതിയാണ് അന്ധയായ ലിസി ജോസ് ലോട്ടറി കച്ചവടം നടത്തുന്നത്. ‘ഭര്‍ത്താവ് മരിച്ചു, രണ്ട് മക്കളുണ്ട്, മകന്റെ ഭാര്യ ഗുരുതര ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത് കിടക്കുകയാണ്, മകന്റെ കുട്ടികളില്‍ ഒരാള്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്, അതിന്റെ ചികിത്സയ്ക്ക് ഒത്തിരി പൈസ വേണം, രണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു, ഈ ജൂണില്‍ വീണ്ടും ഒരു ഓപ്പറേഷന്‍ ഉണ്ട്. അതുകൊണ്ടാണ് വയ്യെങ്കിലും ഞാനും കൂടി കഷ്ടപ്പെടുന്നത്. ഇതിനിടയിലാണ് ഇങ്ങനെ, എന്ത് ചെയ്യാനാ, എനിക്ക് കാഴ്ചയില്ലല്ലോ’. ലിസി പറഞ്ഞു.

തട്ടിപ്പ് നടത്തിയവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ലിസിക്ക് കാഴ്ചശക്തിയില്ല എന്നതും, സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകള്‍ ഇല്ല എന്നതും അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് ദ ക്യൂവിനോട് പറഞ്ഞു. സംഭവം നടന്നത് ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലത്തായിരുന്നു, അടുത്തുള്ള പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. എന്നാല്‍ ഇതുവരെ തട്ടിപ്പു നടത്തിയവരെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.