കരിപ്പൂര്‍ വിമാന അപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട്; കരിപ്പൂര്‍ വിമാന അപകടത്തില്‍ കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം തന്നെ 824 പേരുടെ ഫലം നെഗറ്റീവ് ആവുകയും ചെയ്തു. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കൊണ്ടോട്ടി, നെടിയിരുപ്പ്, പ്രദേശങ്ങളില്‍ നിന്നുള്ള 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒപ്പം തന്നെ മലപ്പുറം ജില്ലാ കളക്ടര്‍, അസി.കളക്ടര്‍, സബ് കളക്ടര്‍, എസ്പി, എഎസ്പി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുഖ്യമന്ത്രിയും 7 മന്ത്രിമാരും നിരീക്ഷണത്തില്‍ പോയതും ഇതിനെ തുടര്‍ന്നായിരുന്നു. കരിപ്പൂര്‍ സന്ദര്‍ശിച്ച ഈ സംഘമാകെ നിരീക്ഷണത്തില്‍ പോയത് മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തില്‍ ആയതിനെത്തുടര്‍ന്നായിരുന്നു.
ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാന്‍ഡിം?ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്.