കോഴിക്കോട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വഴികളിൽ കറുപ്പിനു വീണ്ടും വിലക്ക്. സിപിഎം മുൻ എംഎൽഎയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പോലീസ് അഴിപ്പിച്ചു. കണ്ണൂരിൽ ഇന്നലെ പുലർച്ചയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന 2 യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽതടങ്കലിലാക്കി.
ചാലിൽ കല്ലൂക്കാരന്റവിട കെആർ മുനീർ (42), മാക്കിട്ടപുരയിൽ വി മുനീർ (36) എന്നിവരെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പുറപ്പെട്ടശേഷമാണ് വിട്ടയച്ചത്. രാവിലെ മീഞ്ചന്ത ഗവ ആർട്സ് കോളജിലെ ജൈവവൈവിധ്യ കോൺഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത വസ്ത്രവും മാസ്ക്കും ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ കോളജ് അധികൃതരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നു പോലീസ് പറയുന്നു.
ചടങ്ങിനെത്തിയവരുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ചു. കോളജ് ഐഡന്റിറ്റി കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമിച്ചു. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് വിടി സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് എംപി രാഗിൻ എന്നിവരെ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽനിന്നു കസ്റ്റഡിയിലെടുത്തു കരുതൽതടങ്കലിലാക്കിയിരുന്നു.