![seema, sarnya](https://thekarmanews.com/wp-content/uploads/2021/08/New-Project-17.jpg)
ജീവിതത്തിലുടനീളം വേദനകൾ അനുഭവിച്ച് ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ് പ്രിയ താരം ശരണ്യ ശശി. വേദനയിൽ പിടയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഏവർക്കും ഊർജം പകർന്ന ശരണ്യ അനിവാര്യമായി വിധിയുടെ വിളിയിൽ ഇപ്പോൾ മടങ്ങിയിരിക്കുകയാണ്. സർജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവിൽ നിന്നും സോഷ്യൽ മീഡിയയ്ക്ക് മുന്നിലെത്തുമ്പോൾ നിറ ചിരിയായിരുന്നു ആ മുഖത്ത്. ഒരിക്കൽ പോലും തന്റെ വേദനകൾ മറ്റുള്ളവരിലേക്ക് പകരാൻ ശരണ്യ സമ്മതിച്ചിട്ടില്ല.
ശരണ്യയ്ക്ക് 2012ൽ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ച് ചികിത്സ തുടങ്ങിയപ്പോൾ മുതൽ സീമ ജി നായർ ഒപ്പമുണ്ട്. അന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു സീമ.സഹായം അഭ്യർത്ഥിച്ചു ശരണ്യ വിളിച്ചു. അന്നുമുതൽ ശരണ്യയ്ക്ക് താങ്ങും തണലുമായി സീമ ഒപ്പമുണ്ട്. പെട്ടെന്നുതന്നെ ശരണ്യ ആർസിസിയിൽ അഡ്മിറ്റ് ചെയ്തു ഓപ്പറേഷൻ നടത്തി.
ഒൻപതാമത്തെ ശസ്ത്രക്രിയയുടെ സമയമായപ്പോൾ മുതൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിൽ ആയിരുന്നു. പത്തു രൂപ പോലും കയ്യിലെടുക്കാൻ ഇല്ല. അങ്ങനെയാണ് നിവർത്തിയില്ലാതെ ആദ്യമായി സോഷ്യൽ മീഡിയയുടെ മുന്നിൽ വരുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്നിട്ടും സീമ ലൈവിൽ എത്തി.50,000 രൂപ എങ്കിലും കിട്ടിയാൽ മതിയെന്നെ അന്ന് ചിന്തിച്ചുള്ളൂ. പക്ഷേ വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷൻ ഉള്ള പണം ശരണ്യയുടെ അക്കൗണ്ടിൽ എത്തി. നിരവധി പേരുടെ കാരുണ്യത്തിൽ സീമ നേതൃത്വം നൽകി സ്ഥലം വാങ്ങി വീടുണ്ടാക്കി. ചികിത്സ പൂർത്തിയായി കഴിഞ്ഞപ്പോൾ വീടെന്ന സ്വപ്നവും പൂവണിഞ്ഞു. തിരുവനന്തപുരത്താണ് ശരണ്യക്കായി പുതിയ വീട് നിർമ്മിച്ചത്. ശരണ്യയ്ക്ക് തന്റെ അമ്മതന്നെയായിരുന്നു സീമ.
അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോൾ സീമ തന്റെ സ്വർണ്ണം മുഴുവൻ എടുത്തു വിറ്റാണ് ആശുപത്രി ബിൽ അടച്ചത്. പക്ഷെ ഒടുവിൽ ആ മരണവാർത്ത തേടിയെത്തുകയായിരുന്നു. കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്നലെ അമ്മയെ സ്നേഹ സീമയിൽ തനിച്ചാക്കി ശരണ്യ യാത്രയായി.