അപൂര്‍വമായ അവസ്ഥയുമായി ഒരു കുഞ്ഞ്, ശരീരത്തിലെ 60 ശതമാനവും മറുകും രോമവും, ആശുപത്രിയിലേക്ക് ജനപ്രവാഹം

അപൂര്‍വമായ ശാരീരികസവിശേഷതകളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന സംഭവങ്ങൾ വാര്‍ത്തകളില്‍ ഇടം നേടുക പതിവാണ്. നവജാതശിശുക്കളില്‍ ശാരീരികമായ സവിശേഷതകളുണ്ടാകുന്നതിന് പല പല കാരണങ്ങൾ വൈദ്യ ശാസ്ത്രം പറയാറുമുണ്ട്. പ്രധാനമായും ജനിതക കാരണങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പറയാറുള്ളത്.

ശരീരത്തിലെ 60 ശതമാനം ഭാഗവും മറുകിനാലും രോമങ്ങളാലും മൂടിയ നിലയില്‍ ഒരു കുഞ്ഞ് ജനിച്ചതാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് ഇത്തരത്തിൽ ഒരു കുഞ്ഞു ജനിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ മുതുക് ഭാഗത്ത് വലിയ മറുകുണ്ട്. കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇതുള്ളത്. മറുകിന് മുകളിലായി നിറയെ രോമവും.

കുഞ്ഞ് ജനിക്കുന്നത് വരെ ഇത് സംബന്ധിച്ച സൂചനകളൊന്നും ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം പരിശോധനകളില്‍ കാണുന്ന തരത്തിലുള്ളൊരു പ്രശ്നവും ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ ആദ്യം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ അമ്പരക്കുകയായിരുന്നു. തന്‍റെ 22 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ച ആശുപത്രിയിലെ സൂപ്രണ്ടായ ഡോ. പങ്കജ് മിശ്ര പറയുന്നത്. വളരെ അപൂര്‍വമായൊരു അവസ്ഥയാണിതെന്നും ഡോ. പങ്കജ് മിശ്ര പറഞ്ഞിരിക്കുന്നു.

‘ജയന്‍റ് കണ്‍ജെനിറ്റല്‍ മെലനോസൈറ്റിക് നെവസ്’ എന്നാണത്രേ ചര്‍മ്മത്തെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര്. സാധാരണഗതിയില്‍ ഇത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ടതല്ല. ചില കേസുകളില്‍ ഇത് പിന്നീട് സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അ്ര്‍ബുദമായി മാറിയേക്കാം. നിലവില്‍ ഈ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ല. എങ്കിലും കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ അമ്മയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അപൂര്‍വാവസ്ഥയുമായി ജനിച്ച കുഞ്ഞിനെ കാണാൻ ലക്നൗവിലേക്ക് മാറ്റും വരെ ആശുപത്രിയില്‍ വൻ തിരക്കായിരുന്നു.