തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല, അത് തിരിച്ചെടുക്കണം – ലളിത ചങ്ങമ്പുഴ

തിരുവനന്തപുരം. ഗുരുതര പിഴവ് ഉള്ള യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം തിരിച്ചെടുക്കണമെന്ന് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത. യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ തെറ്റ് തുറന്നു പറയണം. വിദ്യാർഥി തെറ്റ് ചെയ്താലും അധ്യാപകന് അത് തിരുത്താൻ കഴിയാതെ പോയതാണ് ഗൗരവതരം – ലളിത ചങ്ങമ്പുഴ പറഞ്ഞു.

ലളിത ചങ്ങമ്പുഴയുടെ പ്രതികരണം ഇങ്ങനെ: ‘വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സിൽ കണ്ടുകൊണ്ടാണോ ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്. കുട്ടിയെ കുറ്റം പറായാനാകില്ല. വയസ്സ് ആയാലും അവർ വിദ്യാർഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആർക്കും വിഷമമില്ല. തെറ്റ് പറ്റിയവർ അത് തുറന്നു പറയണം.’ ലളിത ചങ്ങമ്പുഴ പറഞ്ഞു.

മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുല, വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തിൽ രേഖപ്പെടുത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയായിരുന്നു. എനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. മറ്റുള്ളവർ അച്ഛന് നൽകുന്ന ആദരമാണ് തനിക്ക് അച്ഛനോടുള്ള ആത്മബന്ധമെന്നും ലളിത പറയുകയുണ്ടായി. സംഭവത്തിൽ മൗനം വെടിയാതെ കേരള സർവകലാശാലയും വ്യക്തമായ മറുപടി പറയാതെ ചിന്ത ജെറോമും രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ് ലളിത ചങ്ങമ്പുഴയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. പ്രബന്ധം പിൻവലിക്കണമെന്നും തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല, അത് തിരിച്ചെടുക്കണം എന്നുമാണ് ലളിത ചങ്ങമ്പുഴ പറഞ്ഞിരിക്കുന്നത്.