80,000 രൂപയ്ക്ക് വേണ്ടി 9 വർഷം കയറിയിറങ്ങി, കൊച്ചി പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചിയിലെ പിഎഫ് ഓഫീസിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശിയായ ശിവരാമനാണ് മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു മരിച്ച ശിവരാമൻ.

വിരമിച്ച് ഒൻപത് വർഷം കഴിഞ്ഞിട്ടും പിഎഫ് കാര്യങ്ങൾ ശരിയായിരുന്നില്ല. 80000 രൂപയായിരുന്നു ലഭിക്കാനുണ്ടായിരുന്നത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്.

ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ശിവരാമന്റെ മരണം സംഭവിച്ചത്.

ശിവരാമൻ ക്യാൻസർ രോഗിയായിരുന്നു. പണം ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്നും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മകൻ പ്രതികരിച്ചു.