ഇതരമതസ്ഥനെ തഹസീല്‍ദാറായി നിയമിച്ചു, പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവം മുടക്കാൻ നീക്കം

പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം താലൂക്കില്‍ കീഴ്‌വഴക്കം ലംഘിച്ചുള്ള തഹസീല്‍ദാര്‍ നിയമനം വിവാദത്തിലേക്ക്. തലസ്ഥാന ജില്ലയിൽ പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടുന്ന തിരുവനന്തപുരം താലൂക്കില്‍ കീഴ്‌വഴക്കം ലംഘിച്ച് നിയമനം നടന്നുവെന്ന ആക്ഷേപമാണ് വിശ്വാസികള്‍ ഉന്നയിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ ഭാഗമാകേണ്ട തഹസീല്‍ദാര്‍ പദവിയില്‍ സാധാരണ ഇതര മതസ്ഥരെ സാധാരണ നിയമിക്കാറില്ല. ഇക്കുറി ആവട്ടെ കീഴ്‌വഴക്കം ലംഘിച്ച് ഇതരമതസ്ഥനെ നിയമിച്ചതിനെതിരെയാണ് ഹിന്ദു സംഘനടകളും വിശ്വാസി സമൂഹവും രംഗത്തു വന്നിരിക്കുകയാണ്.

നിയമന ഉത്തരവ് വന്നതിന് പിറകെ അഹിന്ദുവിനെ തിരുവനന്തപുരം തഹസീല്‍ദാരായി നിയമിച്ച നടപടി തിരുത്തണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി റവന്യൂ മന്ത്രി പി കെ രാജന് നിവേദനം നൽകിയിരുന്നതാണ്. ആവശ്യമായ നടപടി കൈക്കൊള്ളാം എന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും 23ന് അല്‍പ്പശി ഉത്സവം തുടങ്ങാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. മെയ് മാസം തിരുവനന്തപുരത്തെ തഹസീല്‍ദാര്‍ വിരമിച്ചതിന് ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് തസ്തികയിലേക്ക് ഒരാളെ നിയമിക്കുന്നത്. സ്വാഭാവികമായ പ്രമോഷന്റെ ഭാഗമായാണ് നിലവില്‍ തഹസീല്‍ദാരായി ചുമതലയേറ്റിട്ടുള്ള ഷാജു എം എസിനെ നിയമിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.

ഭരണപരമായ ചുമതലയുടെ ഭാഗമായി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിലെ നടത്തിപ്പ് ചുമതല തിരുവനന്തപുരം തഹസീല്‍ദാറിനാണ് ഉള്ളത്. ക്ഷേത്രത്തിലെ പൈങ്കുനി, അല്‍പ്പശി ഉത്സവ നടത്തിപ്പിലെ ചടങ്ങുകളില്‍ തിരുവനന്തപുരം തഹസീല്‍ദാറും വഞ്ചിയൂര്‍ വില്ലേജ് ഓഫീസറും ചുമതലക്കാരാണ് എന്നതും എടുത്ത് പറയേണ്ടതായുണ്ട്. ഈ രണ്ടിടങ്ങളിലും ഇതുവരെ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രമാണ് നിയമിക്കാറുള്ളത്. തിരുവനന്തപുരം താലൂക്കില്‍ തഹസീല്‍ദാരായി നാളിതുവരെ ഹിന്ദു ഉദ്യോഗസ്ഥന്‍ മാത്രമേ ചുമതല വഹിച്ചിട്ടുള്ളൂ.

ഉത്സവത്തിനായി കൊടിയേറ്റം നടക്കുന്നതിന്റെ തലേ ദിവസം ക്ഷേത്രത്തില്‍ വേട്ടക്കളം ഒരുക്കേണ്ടത് തിരുവനന്തപുരം തഹസീല്‍ദാരും വഞ്ചിയൂര്‍ വില്ലേജ് ഓഫീസറും ചേര്‍ന്നാണ്. ഉത്സവത്തിന്റെ ആറാട്ടിന് പത്മനാഭസ്വാമിക്ക് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ ക്ഷേത്രം മുതല്‍ ശംഖുമുഖത്തെ ആറാട്ടുകടവ് വരെയും തിരിച്ചും കൊണ്ടു വരുന്നതിന്റെ ഉത്തരവാദിത്തവും ഇവർക്ക് ഇരുവർക്കും ഉള്ളതാണ്. ആറാട്ടിന് ഈ ഉദ്യോഗസ്ഥരാണ് അകമ്പടി പോകേണ്ടത്. ഈ മാസം 23ന് അല്‍പ്പശി ഉത്സവം ആരംഭിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം താലൂക്കില്‍ എത്രയും വേഗം ഹിന്ദുവായ തഹസീല്‍ദാറിനെ നിയമിക്കണമെന്ന ആവശ്യമാണ് വിശ്വാസി സമൂഹം ഉയര്‍ത്തിയിട്ടുള്ളത്. നവംബര്‍ ഒന്നിനാണ് അല്‍പ്പശി ഉത്സവത്തിന്റെ ആറാട്ട് നടക്കുന്നത്.

നിലവിൽ നിയമിക്കപ്പെട്ടിട്ടുള്ള ഇടതുപക്ഷ സംഘടനയുടെ നേതാവു കൂടിയായ ഷാജുവിന്റെ നിയമനത്തില്‍ സംഘടനക്കുള്ളില്‍ തന്നെ എതിര്‍ അഭിപ്രായവും ഉയര്‍ന്നിരിക്കുകയാണ്. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് ഇടനല്‍കാതെ പതിവ് രീതി കൈക്കൊള്ളണമെന്ന ആവശ്യമാണ് സംഘടനക്കുള്ളിലെ ഒരുവിഭാഗം പറയുന്നത്. അതേസമയം പുരോഗമന കേരളത്തില്‍ വിശ്വാസത്തിനായി ഉത്തരവില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് വാദിക്കുകയാണ് ഒരു കൂട്ടർ.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി തിരുവനന്തപുരം തഹസീല്‍ദാരായി അന്‍സാരി എന്ന ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. എന്നാല്‍ അന്ന് വിശ്വാസി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരത്ത് നിയമിച്ച അന്‍സാരിയെ നെയ്യാറ്റിന്‍കരയിലേക്കും നെയ്യാറ്റിന്‍കര നിയമിച്ച കെ സുരേഷിനെ തിരുവനന്തപുരത്തേയ്ക്കും മാറ്റി നിയമിച്ചിരുന്നതാണ്. സമാനമായ ക്രമീകരണം നടത്തി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം സുഗമമായി നടത്താന്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് വിശ്വാസ സമൂഹം ഉന്നയിക്കുന്ന മുഖ്യ ആവശ്യം.