രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് ജീവനോടെ വിഴുങ്ങി

രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപ്പൊട്ടാമസ് ജീവനോടെ വിഴുങ്ങി. ഇത് കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ ഞായറാഴ്ച നടന്ന സംഭത്തിൽ അവിശ്വനീയമായ കാഴ്ച നേരിൽ കണ്ട ആളുടെ അവസരോചിതമായ ഇടപെടലിൽ കുട്ടി രക്ഷപെടുകയായിരുന്നു.

തടാകക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് വിശന്നു വലഞ്ഞ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയതെന്ന് ഇൻഡ്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉ​ഗാണ്ടയിലെ പൊലീസ് ഉദ്യോ​ഗസ്ഥർ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം കണ്ട് നിന്ന വ്യക്തിയാണ് ഹിപ്പോപ്പൊട്ടാമസിന് നേരെ കല്ലെറിയുന്നത്. കല്ലെറിഞ്ഞതിനെ തുടർന്നാണ് മൃ​ഗം കുട്ടിയെ തിരികെ തുപ്പിയതെന്ന് മാധ്യമവാർത്തയിൽ പറയുന്നു. പരിക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സീൻ നൽകിയിട്ടുണ്ട്. പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.