ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സക്ക് പണമില്ലാതെ മരണപെട്ടു.

 

തൃശൂര്‍. ബാങ്ക് തട്ടിപ്പിലൂടെ വിവാദമായ കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സക്ക് പോലും പണമില്ലാതെ മരണപെട്ടു. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 70 വയസായിരുന്നു. ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ നിരവധി തവണ ബാങ്കില്‍ എത്തിയിട്ടും ഒരുരൂപ പോലും ബാങ്ക് അധികൃതർ നൽകിയിരുന്നില്ല. 30 ലക്ഷം രൂപ അക്കൗണ്ടില്‍ ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്കായ് അഞ്ച് പൈസ പോലും നിക്ഷേപം കൊടുത്തയാളിന് ബാങ്ക് തിരിച്ച് കൊടുക്കാത്തതിന്റെ പേരില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.

വിവിധ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിരവധി തവണ നിക്ഷേപിച്ച പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് ഭര്‍ത്താവ് ദേവസ്യ പറഞ്ഞു. 30 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കില്‍ ഫിലോമിനയ്ക്ക് ഉണ്ടായിരുന്നത്. പണം കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സയ്ക്ക് നല്‍കാമായിരുന്നു ഭര്‍ത്താവ് പറഞ്ഞു.

ഭർത്താവ് 40 വര്‍ഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നതി. ഫിലോമിന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പെന്‍ഷന്‍ തുക ഉള്‍പ്പടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കില്‍ ഭാര്യയ്ക്ക് മികച്ച ചികിത്സ നില്‍കാന്‍ കഴിയുമായിരുന്നെന്നും ഭർത്താവ് ദേവസ്യ പറഞ്ഞു. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലോമിന മരിച്ചത്.