യുവതിയെ കഴുത്തറുത്ത് കൊന്നത്, പ്രണയാഭ്യർത്ഥന നിരസിച്ചതിന്, പ്രതി പിടിയിലായി

കണ്ണൂർ. പാനൂരിൽ ഫാർമസി ജീവനക്കാരിയായ യുവതിയെ പട്ടാപ്പകൽ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാം ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ശ്യാം ജിത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്താനുണ്ടായ കാരണം. ശ്യം ജിത്തിന്റെ അറസ്റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും.

മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന അയൽവാസിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്യാജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുന്നത്.പാനൂർ വള്ളിയായിൽ കണ്ണച്ചാൽ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23 ) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വീട്ടിലുള്ളവർ സമീപത്തെ മരണവീട്ടിൽ പോയപ്പോയ സമയത്താണ് കൊലപാതകം നടന്നത്. പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.

പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിന് ശേഷം തറവാട്ടു വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റു വീട്ടിലെത്തിയതായിരുന്നു യുവതി. തിരിച്ചുവരാതിരുന്നപ്പോൾ കുടുംബാഗംങ്ങൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കാണപ്പെട്ടിരുന്നത്.