കൊല്ലത്ത് പോക്സോ കേസിൽ പിടിയിലായ പ്രതികൾ പൊലീസിനെ തള്ളി കുഴിയിലിട്ട് കൈവിലങ്ങുകളുമായി ഓടി രക്ഷപ്പെട്ടു: പൊലീസ് ഉദ്യോഗസ്ഥനു നട്ടെല്ലിനു പരുക്ക്

കൊല്ലത്ത് പ്രതികൾ പോലീസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. കൈവിലങ്ങുകളുമായാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. പോക്സോ കേസിലാണ് മൂവരും പിടിയിലായത്. പൊലീസിനെ ആക്രമിച്ച ശേഷം കൈവിലങ്ങുകളുമായി ഇവർ രക്ഷപ്പെടുകായായിരുന്നു. പോക്സോ കേസിനു പുറമേ ഒട്ടേറെ കേസുകളിൽ പ്രതികളായ കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ-24), മനു (26), ചിന്നുക്കുട്ടൻ (20) എന്നിവരാണു രക്ഷപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനു ഗുരുതര പരുക്കേറ്റു.

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതികളാണ് ജിത്തുവും മനുവും ചിന്നുക്കുട്ടനും. കഴിഞ്ഞ ദിവസം പെരുമ്പുഴ യക്ഷിക്കാവ് കോളനിയിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതികൾ യക്ഷിക്കാവിനു സമീപം ഒളിവിൽ കഴിയുന്നതറിഞ്ഞാണു പാരിപ്പള്ളി എസ്ഐ നൗഫലിന്റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം എത്തിയത്.

പ്രതികൾ കുഴിയിലേക്കു തള്ളിയിട്ട പൊലീസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം കല്ലമ്പലം സ്വദേശി വി.അനൂപിനാണ് (31) നട്ടെല്ലിനു സാരമായി പരുക്കേറ്റത്. കൈകൾ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. എആർ ക്യാംപ് അംഗമായ അനൂപ് പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്നു. അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം മുൻപ് വീട് ആക്രമിച്ചത് ഉൾപ്പെടെ പത്തിലേറെ കേസുകളിലെ പ്രതികളാണ് മൂവരും. പൊലീസിനെ ആക്രമിച്ചതിനും വിലങ്ങുമായി രക്ഷപ്പെട്ടതിനും പരവൂർ പൊലീസ് രണ്ടു കേസുകൾ കൂടി എടുത്തു. പ്രതികളെ പിടികൂടുന്നതിനായി പരിശോധന വ്യാപകമാക്കി.

പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്റെ മുറ്റത്ത് പായ് വിരിച്ചു കിടക്കുകയായിരുന്നു. ഇവരെ വളഞ്ഞു വച്ച ശേഷം മനുവിനെയും ചിന്നുക്കുട്ടനെയും ഒരു വിലങ്ങിൽ ബന്ധിച്ചു. ഒന്നാം പ്രതിയായ ജിത്തുവിന്റെ കയ്യിൽ വിലങ്ങിടാൻ ഒരുങ്ങുന്നതിനിടെ പരിസരവാസികൾ ഓടിയെത്തിയിരുന്നു. ഇതോടെ ജിത്തു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അനൂപ് പിന്നാലെ ഓടി. പിടികൂടുമെന്നായപ്പോൾ ജിത്തു പൊലീസുകാരെ തള്ളിയിടുകയായിരുന്നു. അനൂപ് കുഴിയിലേക്കാണു വീണത്.