സഹായമായി ആരുമെത്തിയില്ല, നടന്‍ മേള രഘു അന്തരിച്ചു

നടന്‍ മേള രഘു(60) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു അഭിനയ രംഗത്ത് എത്തിയത്. മുപ്പതില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം 2ലാണ് അവസാനമായി മേള രഘു അഭിനയിച്ചത്.

ചേര്‍ത്തല നഗരസഭ 18ാം വാര്‍ഡില്‍ പുത്തന്‍ വെളി രഘു ഗുരുതരാവസ്ഥയില്‍ കിടന്നപ്പോള്‍ സഹായവുമായി സിനിമ മേഖലയില്‍ നിന്നുമുള്ളവര്‍ എത്തുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഏഴ് ദിവസത്തിലധികം അബോധാവസ്ഥയില്‍ കിടന്നു. കഴിഞ്ഞ 16-ാം തീയതി രഘു വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മ സംഘടനയില്‍ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയയില്‍ സന്ദേശം പ്രചരിച്ചിരുന്നു. എന്നാല്‍ ആരും സഹായങ്ങള്‍ നല്‍കിയില്ലെന്നാണ് വിവരം.

കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ ഒരു മുഖ്യവേഷം ചെയ്ത നടനാണ് മേള രഘു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ മേളയില്‍ നായകനായിട്ടാണ് രഘു സിനിമയിലെത്തുന്നത്. സര്‍ക്കസുകാരനായ രഘു മേളയില്‍ അഭിനയിച്ചതോടെ മേള രഘു എന്നറിയപ്പെടുകയായിരുന്നു. ആദ്യ സിനിമയോടെ തന്നെ പ്രശസ്തനായെങ്കിലും മേള രഘുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.

മേളയില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ദൃശ്യം 2ല്‍ അവസാനിച്ചപ്പോള്‍ ഏകദേശം 30 സിനിമകളില്‍ രഘു അഭിനയിച്ചിട്ടുണ്ട്. സഞ്ചാരികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, അപൂര്‍വ്വ സഹോദരങ്ങള്‍ , ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.