അവസാനം കാണുമ്പോള്‍ സാറിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, ബാലകൃഷ്ണ പിള്ളയുടെ ഓര്‍മയില്‍ കിഷോര്‍ സത്യ

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം കാരണമായിരുന്നു മരണം. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ സീരിയല്‍ താരം കിഷോര്‍ സത്യ. ബാലകൃഷ്ണപിള്ളയെ അവസാനം കണ്ടതിനെ കുറിച്ചാണ് കിഷോര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇന്നലത്തെ ആഹ്ലാദം ഇന്ന് സങ്കടമായല്ലോ. ബാലകൃഷ്ണ പിള്ള സര്‍ ഇനിയില്ല. എന്ത് എഴുതണം എന്ന് എനിക്കറിയില്ല. പക്ഷെ ഇനി ആ കരുതല്‍, സ്‌നേഹം, വാര്‍ത്തമാനങ്ങള്‍ ഒന്നും ഇനി എനിക്ക് ഇല്ലല്ലൊ.കോവിഡ് പ്രതിസന്ധി കാരണം കുറെ നാളായി ഞാന്‍ സാറിനെ കാണാന്‍ പോവാറില്ലായിരുന്നു.

പല സ്ഥലങ്ങളിലും സഞ്ചരിക്കുന്ന ഞാന്‍ മൂലം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി. അവസാനം കാണുമ്പോള്‍ സാറിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ടും എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു .പക്ഷെ അതെന്നെ ഒത്തിരി സങ്കടപ്പെടുത്തി. അതുകൊണ്ടുതന്നെ ഞാന്‍ വിഷമത്തോടെ നേരത്തെ ഇറങ്ങി.

ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമ, സീരിയല്‍ കുടുംബ വിശേഷങ്ങള്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍. എപ്പോഴും എന്റെ മോന്‍ നീരുവിന്റെ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നു. തിരക്കിനിടയിലും എന്റെ സീരിയല്‍ കാണാന്‍ പോലും സര്‍ സമയം കണ്ടെത്തിയിരുന്നു. എഴുതിയാല്‍ തീരില്ല.പങ്കുവെച്ച വിശേഷങ്ങള്‍, കഥകള്‍, കാര്യങ്ങള്‍, അനുഭവങ്ങള്‍…..

സര്‍, ഓര്‍മ്മകളില്‍ അനശ്വരനായി അങ്ങ് തുടരും…