അസി. പ്രോസിക്യൂട്ടർ അഡ്വ. അനീഷ്യയുടെ മരണം, സഹപ്രവർത്തകർക്കെതിരെ ആത്മഹ്യതാ പ്രേരണ കുറ്റം ചുമത്തി

കൊല്ലം: പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.അനീഷ്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണ കുറ്റവും ചേര്‍ത്തു. ഓഫീസിലെ സഹപ്രവർത്തകരുടെയും മേൽ ഉദ്യോഗസ്ഥന്റെയും പരിഹാസവും അവഹേളനവും സഹിക്കാൻ കഴിയാതെയാണ് അനീഷ്യ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്.

നേരത്തേ ലോക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പരസ്യമായി അവഹേളിക്കുകയാണെന്ന് മരിക്കും മുമ്പ് അനീഷ്യ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ജോലി സ്ഥലത്ത് സമ്മര്‍ദ്ദമുണ്ടെന്നും ജീവിതം മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും ഓഡിയോ സന്ദേശത്തില്‍ അനീഷ്യ പറയുകയുണ്ടായി.

അനീഷ്യ മരണപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും സഹപ്രവർത്തകർക്കെതിരെ പൊലീസ് മറ്റു വകുപ്പുകൾ ചേർത്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് റിപ്പോർട്ടുകൾ പരിശോധിച്ച ക്രൈംബ്രാഞ്ച് സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പരവൂർ കോടതിയിൽ രേഖകൾ സമർപ്പിച്ചു.