![New Project - 2022-04-12T145520.792](https://thekarmanews.com/wp-content/uploads/2022/04/New-Project-2022-04-12T145520.792.jpg)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ മാധവന്‍ അടക്കമുള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണെടന്നുള്ള അവകാശവാദം കേസ് ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ച് വര്‍ഷമായിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രീജിത്ത് പെരുമന പറഞ്ഞു.
ശ്രീജിത്ത് പെരുമനയുടെ വാക്കുകളിലേക്ക്, ‘കാവ്യയടക്കം ഉള്ളവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം പറുന്നത്. കേസന്വേഷണം ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞു. നടി ആക്രമിപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡോ പെന്‍ഡ്രൈവോ പോലും ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനല്‍ ഗൂഢാലോചന കേസില്‍ ഏറ്റവും അടിസ്ഥാനമായ കാര്യം.
‘ഇപ്പോള്‍ കേസില്‍ കാവ്യ മാധവനെ പരാമര്‍ശിച്ചു കൊണ്ട് സുരാജിന്റേതായി പുറത്തുവന്ന ഓഡിയോ ആധികാരികമാണെന്ന് സമ്മതിച്ചാല്‍ തന്നെ അതില്‍ പറയുന്നത് കാവ്യ മാധവന്റെ കൂട്ടുകാരികള്‍ കാവ്യയ്ക്ക് വെച്ച പണിയാണെന്നാണ്. അതെങ്ങനെയാണ് കാവ്യ ഗൂഢാലോചന നടത്തിയതാണെന്ന് വ്യാഖ്യാനിക്കാന്‍ സാധിക്കുക. കാവ്യയ്ക്ക് വെച്ച പണി തന്നെയാണിത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍, വിജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് വെച്ചത്. അപ്പോള്‍ അതില്‍ ഗൂഢാലോചന ഇല്ലേ? മുഖ്യമന്ത്രി പോലും കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ ഘട്ടത്തില്‍ മൈക്ക് കെട്ടി ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യറാണ് പറഞ്ഞത് കേസില്‍ ഗൂഢാലോചന ഉണ്ടെന്നത്. അന്ന് ലോകം ഞെട്ടി. എങ്ങനെയാണ് റേപ്പ് കേസില്‍ ഒരാള്‍ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ സാധിക്കുകയെന്ന ചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാര്‍ജ് ഷീറ്റില്‍ അല്ലേ ദിലീപിനെ പ്രതി ചേര്‍ത്തത്’.
‘മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തെന്ന് അറിയാന്‍ സാധിച്ചു. എന്നാല്‍ മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗൂഢാലോചന എങ്ങനെ താങ്കള്‍ക്ക് മനസിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു. ഇപ്പോള്‍ യാതൊരു ക്രൈഡിബിളിറ്റിയുമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ ബാലചന്ദ്രകുമാര്‍ പുറത്തുവിടുന്ന ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഓരോ ദിവസവും പല ഗൂഢാലോചന സിദ്ധാന്തവും മെനഞ്ഞ് ദിലീപിനെ വേട്ടയാടുകയാണ്. ദിലീപ് കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള വേട്ടയാടല്‍ നടക്കുകയാണെന്നും അഡ്വ ശ്രീജിത്ത് പെരുമന പറഞ്ഞു’.
ചോദ്യം ചെയ്യുക, റിക്കവറി നടക്കുക, നോട്ടീസ് നല്‍കുക എന്നതൊക്കെ കേസില്‍ സ്ഥിരം നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല. മൊഴി നല്‍കാന്‍ താന്‍ ഹാജരാകില്ലെന്ന് കാവ്യ പറഞ്ഞിട്ടില്ല. ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് ദിലീപിനെ വീണ്ടും ജയിലിലക്ക് അയക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോള്‍ ഏപ്രില്‍ 15 ന് എന്ന ഡെഡ് ലൈന്‍ മറികടക്കാന്‍ കൊണ്ടുവന്നിട്ടുള്ള ബാലചന്ദ്രകുമാറിന്റെ രണ്ടാം വേര്‍ഷനാണ് സായ് ശങ്കര്‍. സായ് ശങ്കര്‍ മാപ്പു സാക്ഷിയാകും എന്നാണ് പറഞ്ഞത്.അങ്ങനയാണെങ്കില്‍ തന്നെ സായ് ശങ്കറും പ്രോസിക്യൂഷനും ഓഡിയോകള്‍ ഉള്‍പ്പെടെയുള്ളവയുടെ ആധികാരികത തെളിയിക്കേണ്ടി വരും. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോകളില്‍ ഉള്ളത് ഈ പറയുന്ന ആളുകളുടെ ശബ്ദമാണെങ്കില്‍ തന്നെ വധഗൂഢാലോചന കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിന്റേയും കാവ്യയുടേയും പങ്ക് എങ്ങനെ സ്ഥാപിക്കാന്‍ പറ്റും? കേസിലെ പ്രതികളിലൊരാള്‍ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വന്നിട്ടുണ്ടെങ്കില്‍ ഓഡിയോ റെക്കോഡില്‍ പറയുന്നത് പോലെ കാവ്യക്കിട്ട് പണികൊടുക്കാന്‍ വേണ്ടിയാണ്. കേസില്‍ ഇനി ഒറ്റ സാക്ഷിയെ മാത്രമേ വിസ്തരിക്കാനുള്ളൂ. അദ്ദേഹത്തെ വിസ്തരിക്കാനുള്ള നോട്ടീസ് നല്‍കി തൊട്ടടുത്ത കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അവതരിക്കുന്നത്’.
കോടതിയില്‍ വിചാരണയ്ക്കിടെ എട്ടോളം അഭിഭാഷകര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. താന്‍ പൊട്ടിക്കരഞ്ഞു, ആ സമയം ജഡ്ജ് എന്നെ ആശ്വസിപ്പിച്ചില്ല എന്നാണ് നടി ഹൈക്കോടതിയില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ ജഡ്ജിനെ മാറ്റില്ലെന്നും അത്തരമൊരു കീഴ്വഴക്കം ഇല്ലെന്നുമാണ് കോടതി പറഞ്ഞത്. പ്രോസിക്യൂട്ടര്‍മാര്‍ മാലാഖ ചമയാന്‍ നിക്കേണ്ടെന്നും നീതി നടപ്പാക്കുക മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സുപ്രീം കോടതിയും ഇരയോട് ഇക്കാര്യം ആണ് പറഞ്ഞത്. മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് കോടതികള്‍ ഇരയ്ക്ക് എതിരാണ്. പ്രതിക്കുള്ള മനുഷ്യത്വപരമായ അവകാശങ്ങളെ കുറിച്ചൊന്നും ആര്‍ക്കും ഇവിടെ യാതൊരു ആശങ്കയും ഇല്ല’.