![hakkim2](https://thekarmanews.com/wp-content/uploads/2023/02/hakkim2.jpg)
മലപ്പുറം: കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജിൽ കൂട്ട രാജി. ഹക്കീം ഫൈസി ആദൃശേരിയുടെ രാജി ചോദിച്ച് വാങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് മറ്റ് അംഗങ്ങൾ രാജിവെച്ചത്.
വകുപ്പ് മേധാവികൾ അടക്കം 118 പേരാണ് പ്രതിഷേധക സൂചകമായി രാജിവെച്ചത്. സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഹക്കീം ഫൈസി ആദൃശേരി വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞിരുന്നു.
സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന ഹക്കിം ഫൈസി ആദൃശേരി ഇന്നലെ രാജിവെച്ചിരുന്നു. സമസ്തയുമായുള്ള തർക്കത്തിനൊടുവിലായിരുന്നു രാജി. ഒരു വർഷത്തോളമായി നീണ്ട തർക്കത്തിനൊടുവിൽ ആദ്യം പിന്തുണച്ച സാദിഖലി തങ്ങളും ഒടുവിൽ ആദൃശേരിയെ സമസ്തയുടെ സമ്മർദ്ദം കാരണം കൈവിടുകയായിരുന്നു. ഹക്കീം ഫൈസിയുമായി ബന്ധപ്പെട്ട തർക്കം ലീഗിലെ ആഭ്യന്തരപ്രശ്നമായി മാറിയിരുന്നു. ഇത് രാജി ചോദിച്ചു വാങ്ങാൻ ഇടയാക്കി.
സാദിഖലി തങ്ങൾ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ട പ്രശ്നത്തിൽ കുഞ്ഞാലിക്കുട്ടി സമസ്ത നിലപാടിനൊപ്പം നിൽക്കുകയായിരുന്നു. ചർച്ചയ്ക്കിടെ സിഐസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കുമെന്ന് തങ്ങൾ പറഞ്ഞെങ്കിലും സമസ്ത വഴങ്ങിയില്ല. സമസ്തയുമായി ഇടഞ്ഞാൽ അവർ പരസ്യമായി ഇടതുപക്ഷത്തേക്ക് നീങ്ങുമോ എന്ന് ലീഗിന് ആശങ്കയുണ്ട്. ലീഗിലെ ഒരു വിഭാഗം സമസ്തയ്ക്ക് വേണ്ടി ചരട് വലി തുടങ്ങിയതോടെയാണ് പാണക്കാട് തങ്ങൾ വഴങ്ങിയത്. പിന്നാലെയാണ് ഹക്കീം ഫൈസിയുടെ രാജി ചോദിച്ച് വാങ്ങിയത്.