വിവാദങ്ങള്‍ക്കൊടുവില്‍ ആല്‍ഫിയയും അഖിലും വിവാഹിതരായി, വിവാഹം കോവളം ക്ഷേത്രത്തില്‍

തിരുവനന്തപുരം. വിവാഹത്തിന് മുമ്പ് പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയ കായംകുളം സ്വദേശിനി ആല്‍ഫിയയും കോവളം സ്വദേശി അഖിലും വിവാഹിതരായി. ക്ഷേത്രത്തില്‍ വിവാഹത്തിനായി ഒരുങ്ങി നില്‍ക്കുമ്പോഴായിരുന്നു പോലീസ് ആല്‍ഫിയയെ ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ആല്‍ഫിയയെ സ്വന്തം ഇഷ്ടപ്രകാരം അയയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് ബന്ധം പ്രണയത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അഖിലും ആല്‍ഫിയയും വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. കോവളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചത്.

ഇതിനിടെയാണ് പെണ്‍കുട്ടിയെ പോലീസ് ക്ഷേത്രത്തില്‍ നിന്നും പിടിച്ചുകൊണ്ട് പോയത്. എന്നാല്‍ പോലീസിന്റെ നടപടി ക്ഷേത്ര ആചാരങ്ങളുടെ ലംഘനമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. അതേസമയം പോലീസിന്റെ നടപടിക്കെതിരെ അഖിലിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോയ യുവതിയെ പോലീസ് കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് കോടതിയില്‍ പറഞ്ഞു.