‘ടാറ്റ എഫക്ട്’; ഒന്നാം തീയതി തന്നെ അക്കൗണ്ടില്‍ ശമ്പളം വന്നതിന്റെ അമ്പരപ്പില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍

ഒന്നാം തീയതി തന്നെ അക്കൗണ്ടില്‍ ശമ്പളമെത്തിയതിന്റെ അമ്പരപ്പിലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍. 2017നു ശേഷം ഇത് ആദ്യമായാണ് ഒന്നാം തീയതി തന്നെ സാലറി ലഭിക്കുന്നത്. എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിച്ചത്. എക്കണോമിക്‌സ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘ഇതിനെ ടാറ്റ എഫക്ട് എന്ന് വിളിച്ചോളൂ. ഒന്നാം തീയതി തന്നെ ഞങ്ങള്‍ക്ക് ശമ്പളം ലഭിച്ചു. 2017ല്‍ എയര്‍ ഇന്ത്യയില്‍ ജോയിന്‍ ചെയ്തതിനു ശേഷം ഇതുവരെ ഞാനിത് കണ്ടിട്ടില്ല.”- ഒരു എയര്‍ ഇന്ത്യ ജീവനക്കാരന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാസത്തിന്റെ 7-10 തീയതികളിലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കുള്ള ശമ്പളം വന്നിരുന്നത്.

സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ വില്‍ക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

1932ല്‍ ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. 1953ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ തങ്ങളെ ഉചിതമായി കേള്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജെ.ആര്‍.ഡി ടാറ്റ പ്രധാനമന്ത്രിക്ക് കത്തയച്ചു. എയര്‍ ഇന്ത്യ തിരികെ ടാറ്റാ ഗ്രൂപ്പിലേക്ക് എത്തുന്ന നാള്‍ താന്‍ കാണുന്നുവെന്നായിരുന്നു ജെ.ആര്‍.ഡി ടാറ്റയുടെ അന്നത്തെ വാക്കുകള്‍.

2018 ല്‍ എയര്‍ ഇന്ത്യ ആദ്യമായി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര എയര്‍ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനാല്‍ അന്ന് ടാറ്റ പിന്‍മാറുകയായിരുന്നു.

58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയായിരുന്നു നഷ്ടം.